ചമ്പാട് : (www.panoornews.in) നൂറിലേറെ തവണ രക്തദാനം ചെയ്ത ചമ്പാട് പൊന്ന്യംപാലം സ്വദേശി ടി ടി അസ്ക്കറിന് ജന്മനാടിന്റെ സ്നേഹാദരം. പൊന്ന്യംപാലം മെട്രോ സ്പോർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പൊന്ന്യംപാലം ജുമാ മസ്ജിദിന് സമീപം പ്രത്യേകം സജ്ജമാക്കിയ വേദിയിലാണ് ആദരായനം ചടങ്ങ് സംഘടിപ്പിച്ചത്.



പന്ന്യന്നൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി കെ അശോകൻ ഉദ്ഘാടനം ചെയ്തു. രണ്ട് ലക്ഷം രൂപയും ഫലകവും പ്രശസ്തി പത്രവും അടങ്ങിയതാണ് അവാർഡ്.
പൊന്ന്യംപാലം മെട്രോ സ്പോർട്സ് ക്ലബ്ബും ഹയ്യാ കാർഗോ ദുബായും ചേർന്നാണ് അവാർഡ് തുക സ്പോൺസർ ചെയ്തത്. പൊന്ന്യംപാലം മഹല്ല് വാട്സ് ആപ്പ് ഗ്രൂപ്പിന്റെയും പൊന്ന്യംപാലം പുഴക്കൽ എൽ പി സ്കൂളിന്റെയും ഉപഹാരങ്ങളും ടി ടി അസ്ക്കറിന് ചടങ്ങിൽ വിതരണം ചെയ്തു.
പൊന്ന്യംപാലം മഹല്ല് ജമാഅത്ത് കമ്മിറ്റി പ്രസിഡണ്ട് കെ. നൂറുദ്ദീൻ അധ്യക്ഷത വഹിച്ചു. കരീം ഫോക്കസ് സ്വാഗതം പറഞ്ഞു. പന്ന്യന്നൂർ ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡണ്ട് ടി ഹരിദാസൻ, വാർഡ് അംഗം കെ സുനിത, പി പി കാസിം, ലത്തീഫ് സഫ, കെ ഹനീഫ, വി ടി ഉസ്മാൻ, പി എം അഷ്റഫ് എന്നിവർ സംസാരിച്ചു. ടി ടി അസ്ക്കർ മറുപടി പ്രസംഗം നടത്തി.
ടി ടി ഹനീഫ, സനൽ കുമാർ, പ്രമോദ് ചമ്പാട് തുടങ്ങിയവർ നേതൃത്വം നൽകി. കണ്ണൂർ ടച്ച് ഓഫ് മേഴ്സി ചാരിറ്റബിൾ ട്രസ്റ്റ് പുരസ്കാര ജേതാവ് മാധ്യമ പ്രവർത്തകൻ പി എം അഷ്റഫിന് പൊന്ന്യം പ്രീമിയർ ലീഗ് സീസൺ - 4 ( പി പി എൽ) ഏർപ്പെടുത്തിയ ഉപഹാരവും ചടങ്ങിൽ നൽകി. എസ് എസ് എൽ സി ക്ക് പഠിക്കുമ്പോഴാണ് ആദ്യത്തെ രക്തദാനം.
പിന്നീട് അത് പതിവാക്കുകയായിരുന്നു. 49 വയസിനിടയിൽ നൂറിലേറെ തവണ രക്ത ദാനം ചെയ്തു. വലിയൊരു രക്തദാതാവായിട്ടും ആരിൽ നിന്നും ആദരവോ പ്രതിഫലമോ ആഗ്രഹിക്കാതെ അസ്ക്കർ ചെയ്യുന്ന സേവനത്തിലൂടെ ഒരു പാട് പേരുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞു വെന്നതാണ് മികച്ച നേട്ടം. അവർ ചെയ്യുന്ന പ്രാർത്ഥന മാത്രം മതി തന്റെ ജീവിതത്തിന്റെ വിജയത്തിനുള്ള പ്രയാണം എന്ന ചിന്തയിൽ ഊന്നി ജീവിക്കുന്ന അസ്ക്കറിന് നാട്ടുകാരുടെ അകമഴിഞ്ഞ പിന്തുണയും സഹായവും പ്രോത്സാഹനവും ഒപ്പമുണ്ടാകാറുണ്ട്.
സംസ്ഥാനത്തിന്റെ പല ഭാഗത്തു നിന്നും ടി ടി അസ്ക്കറിനെ തേടി ഫോൺ കോളുകൾ വരാറുണ്ട്. മറ്റു തിരക്കുകൾ മാറ്റിവെച്ച് രക്തദാനത്തിനായി ജീവിതം ഒഴിഞ്ഞുവെച്ച അസ്ക്കർ സ്വന്തം ചെലവിൽ തന്നെ ആവശ്യമായ സ്ഥലങ്ങളിലേക്ക് കുതിച്ചെത്തും. മികച്ച രാഷ്ട്രീയ - സാമൂഹ്യ- സാംസ്കാരിക പ്രവർത്തകൻ കൂടിയാണ് ടി ടി അസ്ക്കർ. സഹോദരിയും, പാനൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ടുമായ ടി.ടി റംലയും രക്തദാനത്തിൽ സജീവമാണ്.
The blood of TT Askar, a native of Champat, flows in the veins of more than a hundred people;Two lakhs of rupees and a certificate of appreciation were paid to the hometown
