ഇരിട്ടി:(www.panoornews.in)എടക്കാനം റിവർ വ്യൂ പോയന്റിൽ ആയുധവുമായെത്തി നാട്ടുകാരെ ആക്രമിച്ച സംഘത്തിൽ ഷുഹൈബ് വധക്കേസ് പ്രതിയും. ഇന്നലെ വൈകിട്ടാണ് വ്യൂ പോയന്റിലെത്തിയവരും നാട്ടുകാരും തമ്മിൽ സംഘർഷമുണ്ടായത്. 15 പേർക്കെതിരെ ഇരിട്ടി പൊലീസ് കേസെടുത്തു. ഇതിൽ ഷുഹൈബ് വധക്കേസ് പ്രതി ദീപ് ചന്ദുമുണ്ട്.


മൂന്ന് വാഹനങ്ങളിലെത്തിയ സംഘമാണ് ആക്രമണം നടത്തിയത്. രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ അക്രമി സംഘത്തിന്റെ കാർ മറഞ്ഞു. സംഘർഷത്തിൽ ഗുരുതരമായി പരുക്കേറ്റ ഷാജി കുറ്റിയാടൻ (47), കെ.കെ. സുജിത്ത് (38), ആർ.വി. സതീശൻ (42), കെ. ജിതേഷ്, (40), പി. രഞ്ജിത്ത് (29) എന്നിവരെയാണ് ഇരിട്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മറ്റൊരു സംഭവത്തിൽ കോഴിക്കോട് അത്തോളിയിലെ ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ (ജിവിഎച്ച്എസ്എസ്) പ്ലസ് വണ്‍ വിദ്യാര്‍ഥിക്ക് ക്രൂര മര്‍ദ്ദനമേറ്റെന്ന് പരാതി. മുഹമ്മദ് അമീന്‍ എന്ന വിദ്യാര്‍ഥിക്കാണ് പ്ലസ് ടു വിദ്യാര്‍ഥികളില്‍നിന്ന് മര്‍ദ്ദനമേറ്റത്.
'സീനിയര്‍ വിദ്യാര്‍ഥികള്‍ പാട്ടുപാടാനും ഡാന്‍സ് ചെയ്യാനും നിര്‍ബന്ധിച്ചു. ഇതിന് തയ്യാറാകാതിരുന്നതോടെ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചു. ഇടവഴിയില്‍ വെച്ച് അടിച്ചുവീഴ്ത്തി, നിലത്തിട്ട് ചവിട്ടുകയും ചെയ്തു' വിദ്യാര്‍ഥിയുടെ രക്ഷിതാക്കള്‍ അത്തോളി പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
അമീന്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണെന്നും പരാതിയില്‍ പറയുന്നു.
Case filed against 15 people for attacking locals with weapons at River View Point in Iritti; Shuhaib murder case accused among the attackers
