---
title: "പിറന്നാൾദിനത്തിൽ  സര്‍പ്രൈസ് നല്‍കാന്‍ കൂട്ടുകാരും,  അധ്യാപകരും കേക്കുമായി  കാത്തിരുന്നു ;  നൊമ്പരമായി  ശ്രേയയുടെ മരണം.."
english_title: "Friends and teachers waited with cake to surprise her on her birthday; Shreya's death was a tragic one."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/296247/friends-and-teachers-waited-with-cake-to-surprise-her-on-her-birthday-shreyas-death-was-a-tragic-one"
published_at: "2025-06-14T20:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/684d911fe2548_download_(4).jpg"
keywords: []
---

# പിറന്നാൾദിനത്തിൽ  സര്‍പ്രൈസ് നല്‍കാന്‍ കൂട്ടുകാരും,  അധ്യാപകരും കേക്കുമായി  കാത്തിരുന്നു ;  നൊമ്പരമായി  ശ്രേയയുടെ മരണം..

> **Lead Summary:** പിറന്നാള്‍ദിനമായ വെള്ളിയാഴ്ച, ടിസി വാങ്ങുന്നതിനായി ശ്രേയ സ്‌കൂളില്‍ എത്തുന്നുണ്ടെന്നറിഞ്ഞ കൂട്ടുകാരും അധ്യാപകരും ശ്രേയയ്ക്ക് സ്‌കൂളില്‍ സര്‍പ്രൈസ് നല്‍കാനുള്ള ഒരുക്കത്തിലായിരുന്നു. കേക്കില്‍ പുതിയ ഡിസൈനില്‍ പേരെഴുതി ശ്രേയയ്ക്കായി കാത്തിരുന്ന അധ്യാപകരെയും കൂട്ടുകാരെയും തേടിയെത്തിയത് ഉള്ളുലയ്ക്കുന്ന മരണവാര്‍ത്ത.

## Article Content

പിറന്നാള്‍ദിനമായ വെള്ളിയാഴ്ച, ടിസി വാങ്ങുന്നതിനായി ശ്രേയ സ്‌കൂളില്‍ എത്തുന്നുണ്ടെന്നറിഞ്ഞ കൂട്ടുകാരും അധ്യാപകരും ശ്രേയയ്ക്ക് സ്‌കൂളില്‍ സര്‍പ്രൈസ് നല്‍കാനുള്ള ഒരുക്കത്തിലായിരുന്നു. കേക്കില്‍ പുതിയ ഡിസൈനില്‍ പേരെഴുതി ശ്രേയയ്ക്കായി കാത്തിരുന്ന അധ്യാപകരെയും കൂട്ടുകാരെയും തേടിയെത്തിയത് ഉള്ളുലയ്ക്കുന്ന മരണവാര്‍ത്ത.

പൊല്പുള്ളി ചിറവട്ടത്ത് രാജന്റെയും ബിന്ദുവിന്റെയും ഏകമകള്‍ ശ്രേയയാണ് (18) മരിച്ചത്. വെള്ളിയാഴ്ച കുളിമുറിയിലേക്ക് കയറുന്നതിനിടെ ശ്രേയ കുഴഞ്ഞുവീഴുകയായിരുന്നു. രാവിലെ എട്ടുമണിയോടെയാണ് സംഭവം. ഉടനെ ചിറ്റൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവസമയത്ത് ബിന്ദു മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. രാജന്‍ കോഴിക്കോട്ട് ജോലിസ്ഥലത്തായിരുന്നു.

ഹൃദയസംബന്ധമായ പ്രശ്‌നങ്ങളാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതായി പോലീസ് പറഞ്ഞു. പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയിരുന്നു. ഉച്ചയ്ക്ക് ഒരുമണിയോടെ പൊല്‍പ്പുള്ളി ചിറവട്ടത്തെ വീട്ടിലെത്തിച്ച ശ്രേയയെ അവസാനമായി കാണാനെത്തിയവര്‍ക്ക് വിഷമം അടക്കാനായില്ല. 'ഏഴുവര്‍ഷം കാത്തിരുന്ന് കിട്ടിയിട്ട്, ഇപ്പോള്‍ ഞങ്ങളെ ഒറ്റയ്ക്കാക്കിയില്ലേ' എന്ന് അമ്മയുടെ പൊട്ടിക്കരച്ചില്‍ എല്ലാവരെയും കണ്ണീരിലാക്കി.

അച്ഛന്റെ സങ്കടംപറച്ചിലും കണ്ടുനിന്നവര്‍ക്ക് സഹിക്കാനായില്ല. കോഴിക്കോട്ട് ജോലിചെയ്തിരുന്ന അച്ഛന്‍ രാജന്‍ ആഴ്ചയില്‍ ഒരിക്കല്‍മാത്രം വീട്ടില്‍വന്നിരുന്നതില്‍ ശ്രേയ പരിഭവംപറഞ്ഞിരുന്നു. നല്ലേപ്പിള്ളി ശ്രീകൃഷ്ണ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നിന്ന് 90% മാര്‍ക്കോടെ പ്ലസ് ടു പാസായശേഷം ബിരുദപ്രവേശനത്തിന് കാത്തിരിക്കയായിരുന്നു ശ്രേയ.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/296247/friends-and-teachers-waited-with-cake-to-surprise-her-on-her-birthday-shreyas-death-was-a-tragic-one)