പാനൂർ (www.panoornews.in)കോപ്പാലത്ത് കുട്ടികൾക്കടക്കം ലഹരി വസ്തുക്കൾ വിപണനം ചെയ്യുന്ന സംഘത്തെ കയ്യോടെ പിടികൂടാൻ ഡി വൈ എഫ് ഐ രംഗത്ത്. കോഴിക്കച്ചവടത്തിൻ്റെ മറവിൽ ലഹരി വസ്തുക്കൾ വിപണനം ചെയ്യുന്നയാളെ ഡിവൈഎഫ്ഐ പ്രവർത്തകർ കൈയ്യോടെ പിടികൂടി.
ഫാം ചിക്കൻ ഉടമ കോപ്പാലം മാക്കുനിയിലെ കണ്ണനെയാണ് പിടികൂടി പൊലീസിലേല്പിച്ചത്. പൊതുജന രോഷം ഭയന്ന് പന്തക്കൽ പൊലീസ് ഉടൻ തന്നെ ഇയാളെ മാറ്റി. ഇതിനിടെ പന്തക്കൽ പൊലീസിനെതിരെയും രോഷമുയർന്നു. കഴിഞ്ഞ ദിവസം രാത്രി വരെ ഇത്തരം സാധനങ്ങൾ വിറ്റ മറ്റ് കടകളും നിരീക്ഷണത്തിലാണ്. ഇതര സംസ്ഥാന തൊഴിലാളികൾക്ക് പണം നൽകി അയച്ചാണ് ലഹരി വസ്തുക്കൾ വില്പന നടത്തുന്ന കടകളെ ഡിവൈഎഫ്ഐ തിരിച്ചറിയുന്നത്. പരിശോധനയും, നിരീക്ഷണവും ശക്തമായതോടെ ഫോൺ വിളിയിലൂടെയാണ് ഇപ്പോൾ ഇവ എത്തിച്ചു നൽകുന്നത്.



കതിരൂർ പഞ്ചായത്തിലെ ഡി.വൈ.എഫ്.ഐ. പൊന്ന്യം മേഖലാ കമ്മിറ്റിയും, മാഹി പള്ളൂർ മേഖലാ കമ്മിറ്റിയും സംയുക്തമായാണ് ലഹരി വേട്ടക്ക് രംഗത്തിറങ്ങിയിരിക്കുന്നത്. ദിവസങ്ങളായി നടത്തിയ നിരീക്ഷണത്തിലൊടുവിലാണ് ഡിവൈഎഫ്ഐ കഴിഞ്ഞ ദിവസം നടത്തിയ രഹസ്യ പരിശോധനയിൽ ലഹരി വസ്തുക്കൾ വിൽക്കുന്ന കടകണ്ടെത്തിയതും, ഉടമയെ തന്നെ പിടികൂടിയതും. ഇതോടെ കട അടച്ചിട്ടു.
നേരത്തെ ഇതിന് സമീപത്തെ മറ്റൊരു കടയും ഡിവൈഎഫ്ഐ പൂട്ടിച്ചിരുന്നു. ദിവസങ്ങൾക്ക് ശേഷമാണ് കട തുറന്നത്. ലഹരി വസ്തുക്കൾ വിൽക്കുന്ന പ്രവണത ഇതോടെ അവസാനിപ്പിച്ചില്ലെങ്കിൽ ഇത്തരം കടകൾ തുറന്നു പ്രവർത്തിക്കാൻ അനുവദിക്കില്ലെ ന്നും മറ്റ് കട ഉടമകൾക്ക് ഡിവൈഎഫ്ഐ താക്കീത് നൽകി. പല ഉടമകളും ട്രൗസറിൻ്റെ കീശയിലാണ്ലഹരി വസ്തുക്കൾ സൂക്ഷിക്കുന്നത്. 100 മുതൽ 200 വരെ രൂപക്കാണ് രഹസ്യ വിൽപ്പന. ഇത് നിരീക്ഷിക്കാൻ ഡിഫി യൂത്ത് ബ്രിഗേഡുകളെ നിയോഗിച്ചിട്ടുണ്ട്. വിൽപ്പന ശ്രദ്ധയിൽ പെട്ടാൽ കൈയ്യോടെ പിടികൂടും. ഉടൻ കടക്ക് താഴിടും.
മാഹിയിൽ നിരോധിത ലഹരികൾ പോലിസ് അധികാരികൾ പിടികൂടിയാൽ 200രൂപ പിഴയും ആൾ ജാമ്യത്തിലും വിടുന്നതാണ് പതിവ്. ഈയൊരവസ്ഥക്ക് തടയിടാൻ ഡി വൈ എഫ് ഐ അധികാര കേന്ദ്രങ്ങളിൽ പരാതിയും നൽകിയിട്ടുണ്ട്.
Drug addiction, including among children; DYFI shuts down chicken shops in Kopalam
