കോഴിക്കോട് : (www.panoornews.in)മലാപ്പറമ്പിൽ അനാശാസ്യ കേന്ദ്രം നടത്തിപ്പുകാരിയേയും കൂട്ടാളികളേയും പിടികൂടിയ സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം തുടങ്ങി. അനാശാസ്യ കേന്ദ്രത്തിൽ വന്നു പോയവരിൽ പൊലീസ് ഉദ്യോഗസ്ഥരും സർക്കാർ ഉദ്യോഗസ്ഥരും ഉണ്ടെന്നാണ് സൂചന. ഇടപാടുകാരെ കുറിച്ച് പൊലീസ് വിശദമായി അന്വേഷണം ആരംഭിച്ചു. കേസിലെ ഒന്നാംപ്രതി ബിന്ദുവിന്റെ കോൾ ലിസ്റ്റ് പരിശോധിച്ചപ്പോഴാണ് പൊലീസിന് ഇവിടെ വന്നു പോയവരെ കുറിച്ച് വിവരം കിട്ടിയത്. കോൾ ലിസ്റ്റിലുള്ളവർക്ക് അനാശാസ്യ കേന്ദ്രത്തിന്റെ നടത്തിപ്പുമായി ബന്ധമുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.



മലാപ്പറമ്പ് ഇയ്യപ്പാടി റോഡിലെ ഫ്ലാറ്റിൽ സ്ത്രീകളെ എത്തിച്ചു അനാശാസ്യം നടത്തിയ യുവതിയെയടക്കം കഴിഞ്ഞ ആറാം തീയതി പൊലീസ് പിടികൂടിയിരുന്നു. വയനാട് ഇരുളം സ്വദേശി ബിന്ദുവും ഇടുക്കി കട്ടപ്പന സ്വദേശി അഭിരാമി, പുറ്റേക്കാട് കരുവൻതിരുത്തി ഉപേഷ് എന്നിവരാണ് നടക്കാവ് പൊലീസിന്‍റെ പിടിയിലായത്. ബിന്ദു നേരത്തെയും അനാശാസ്യകേന്ദ്രം നടത്തിയിരുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. കേരളത്തിന്റെ അതിർത്തി പ്രദേശങ്ങളിൽനിന്നും ഇതര സംസ്ഥാനങ്ങളിൽനിന്നുമാണ് സ്ത്രീകളെ അനാശാസ്യത്തിനായി എത്തിച്ചിരുന്നത്. വാട്ട്സ്ആപ് ഗ്രൂപ്പിലൂടെയാണ് ഇവർ ഇടപാടുകാരെ കണ്ടെത്തിയിരുന്നതെന്ന് പൊലീസ് കണ്ടെത്തി.
സ്ഥിരം ഇടപാടുകാരെ ഉൾപ്പെടുത്തി വാട്‌സാപ്പ് ഗ്രൂപ്പ് രൂപീകരിക്കും. പിന്നീട് ഈ ഇടപാടുകാരുമായി പരിചയമുള്ളവരെ ഗ്രൂപ്പിലേക്ക് ചേർത്ത് കൂടുതൽ ആളുകളെ ഫ്ലാറ്റിലെത്തിക്കുകയാണ് രീതിയെന്ന് പൊലീസ് പറയുന്നു. വാടക ഫ്ലാറ്റിലേക്ക് ആളുകളുടെ വരവും പോക്കും ശ്രദ്ധയിൽ പെട്ട നാട്ടുകാരുടെ പരാതിയിലാണ് പെൺവാണിഭ സംഘം പിടിയിലാകുന്നത്. ഒരു മാസത്തോളം പൊലീസ് ഇവരെ നിരീക്ഷിച്ച് വരികയായിരുന്നു. ഇടപാടുകാർക്ക് വാട്‌സാപ്പിലൂടെ ലൊക്കേഷൻ കൈമാറും. ഫ്ലാറ്റിലെത്തി ഇവിടെ സജ്ജീകരിച്ച കൗണ്ടറിലെത്തി പണമടയ്ക്കണം. തുടർന്ന് ആളെ സെലക്ട് ചെയ്യാമെന്നതായിരുന്നു രീതി.
സംഘത്തിലെ പെൺകുട്ടികൾക്കായി 3500 രൂപയാണ് ഒരു ഇടപാടുകാരനിൽനിന്ന് വാങ്ങുന്നതെങ്കിലും 1000 രൂപയാണ് പെൺകുട്ടികൾക്ക് നൽകിയിരുന്നത്. ശരാശരി 25 ഇടപാടുകാർ ഒരു ദിവസം ഫ്ലാറ്റിൽ എത്തിയിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ആളുകൾക്ക് സംശയം തോന്നാതിരിക്കാൻ നഗരത്തിലെ പ്രധാന ആശുപത്രികളുടെ അടുത്താണ് സംഘം ഫ്ലാറ്റുകൾ എടുത്തിരുന്നത്. രോഗികളുടെ കൂടെ എത്തുന്നവരായിരുന്നു പ്രധാനമായും ഇവരുടെ ഇടപാടുകാരെന്ന് പൊലീസ് പറയുന്നു. സംഘത്തിന് കൂടുതൽ കേന്ദ്രങ്ങളുണ്ടോ എന്നതടക്കം അന്വേഷിച്ച് വരികയാണെന്ന് പൊലീസ് പറഞ്ഞു
'Hi-tech' sex racket busted in Kozhikode; Police and government officials among those involved, WhatsApp group for transactions, investigation underway
