(www.panoornews.in)നിള്ളങ്ങൽ- കിഴക്കുവയൽ - മുളിയാത്തോട് റോഡ് പ്രവൃത്തി ഉത്ഘാടനം നടത്തിയിട്ട് 6 മാസം കഴിഞ്ഞിട്ടും പ്രവൃത്തി ആരംഭിക്കാത്ത നടപടിക്കെതിരെ കോൺഗ്രസ് ജനകീയ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു.
9 വർഷം മുമ്പ് ഉമ്മൻചാണ്ടി മുഖ്യമന്ത്രി ആയിരുന്നപ്പോൾ പുത്തൂർ പോസ്റ്റ് ഓഫീസ് മുതൽ കൈവേലിക്കൽ- നാമത്ത് പള്ളി വഴി നിള്ളങ്ങൽ മന്ത്രപോയിൽ ആണ്ടി എന്നവരുടെ പീടിക വരെ മെക്കാഡം ടാറിങ്ങ് പൂർത്തിയാക്കിയിട്ടും ബാക്കി വരുന്ന നിള്ളങ്ങൽ-കിഴക്കുവയൽ - മുളിയാത്തോട് റോഡ് പിന്നീട് അധികാരത്തിൽ വന്ന എൽ ഡി എഫ് ഗവൺമെൻ്റ് പണിപൂർത്തിയാക്കുന്നതിൽ താല്പര്യം കാണിച്ചില്ല.
ഇപ്പോൾ റോഡ് പരിപൂർണ്ണമായും തകർന്ന അവസ്ഥയിലാണ്. നിള്ളങ്ങലിൽ സ്ഥിതിചെയ്യുന്ന ഫാമിലി ഹെൽത്ത് സെൻററിലേക്ക് വരുന്ന രോഗികൾക്കും നാട്ടുകാർക്കും വാഹനങ്ങൾ കിട്ടാതെ ദുരിതമനുഭവിക്കുകയും, കാൽ നടയാത്ര പോലും ദു:സ്സഹമായ സാഹചര്യത്തിൽ മഴക്കാലം തുടങ്ങുന്നതിന് മുന്നേ റോഡ് ടാറിങ്ങ് നടത്തി ഗതാഗതയോഗ്യമാക്കണമെന്ന് പ്രതിഷേധ ജനകീയ കൂട്ടായ്മ ആവശ്യപ്പെട്ടു. കിഴക്കുവയലിൽ നടന്ന
ജനകീയ കൂട്ടായ്മ ഡി.സി.സി സെക്രട്ടറി കെ.പി സാജു ഉദ്ഘാടനം ചെയ്തു. പുത്തൂർ മണ്ഡലം പ്രസിഡൻ്റ് കെ.പി വിജീഷ് അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് സെക്രട്ടറി കെ.പി രാമചന്ദ്രൻ മാസ്റ്റർ, ബ്ലോക്ക് വൈസ് പ്രസിഡൻ്റ് തേജസ്സ് മുകുന്ദ്, കെ എസ് യു ജില്ലാ പ്രസിഡൻ്റ് എം സി അതുൽ , ഭാസ്കരൻ വയലാണ്ടി എന്നിവർ സംസാരിച്ചു. എ.പി രാജു സ്വാഗതവും ചെണ്ടയാട് എം ജി കോളേജ് വൈസ് ചെയർപേഴ്സൺ ദേവാഞ്ജന നന്ദിയും പറഞ്ഞു.
Nillangal - Muliyathode road work has not started even after six months since its inauguration; Congress organizes protest mass gathering
