(www.panoornews.in)കടമേരിയിലെ പ്ലസ് വൺ ഇംഗ്ലീഷ് ഇംപ്രൂവ്‌മെൻ്റ് പരീക്ഷയിൽ ആൾമാറാട്ടം നടത്തിയ സംഭവത്തിൽ പ്രതി റിമാൻഡിൽ. മുചുകുന്ന് പുളിയഞ്ചേരി സ്വദേശിയും ബിരുദ വിദ്യാർത്ഥിയുമായ മുഹമ്മദ് ഇസ്‌മയിലാണ് റിമാൻഡിലായത്.



കൊയിലാണ്ടി മജിസ്ട്രേറ്റിന് മുൻപാകെ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്കാണ് റിമാൻഡ് ചെയ്തത്. കേസിൽ പ്ലസ്ട വിദ്യാർഥിയേയും പ്രതി ചേർത്തിട്ടുണ്ട്. പ്രായപൂർത്തിയാകാത്തതിനാൽ കുട്ടിയുടെ സാമൂഹിക പശ്ചാത്തല പഠനം നടത്തി ജുവനൈൽ ജസ്റ്റിസ് ബോർഡിനു മുന്നിലാണ് ഹാജരാക്കുക.
വിദ്യാർഥിയെ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് രക്ഷിതാകൾക്ക് നോട്ടീസ് നൽകും. കുട്ടിയുടെ ഹയർസെക്കണ്ടറി രജിസ്ട്രേഷൻ റദ്ദാക്കുന്ന നടപടികൾ ഉൾപ്പടെ വിദ്യാഭ്യാസ വകുപ്പ് സ്വീകരിക്കും.
ശനിയാഴ്ച്ച നാദാപുരം ആർ എ എസി ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് വൺ ഇംഗ്ലീഷ് ഇംപ്രൂവ്മെന്റ് പരീക്ഷ നടക്കുന്നതിനിടയിലാണ് ആൾമാറാട്ടം നടന്നത്. പരീക്ഷ തുടങ്ങിയപ്പോൾ വിദ്യാർഥിയെ കണ്ട ഇൻവിജിലറേറ്റർക്ക് സംശയം തോന്നി ചോദ്യം ചെയ്‌തപ്പോഴാണ് തട്ടിപ്പ് മനസിലായത്.
ആൾമാറാട്ടം കണ്ടെത്തിയ അധ്യാപകൻ ഉടനെ പ്രധാന അധ്യാപകനെ വിവരം അറിയിക്കുകയായിരുന്നു. പ്രധാന അധ്യാപകൻ്റെ പരാതിയിൽ നാദാപുരം പൊലീസ് കേസെടുത്ത് മുഹമദ് ഇസ്മെയിലിനെ അറസ്റ്റ് ചെയ്‌തു.
പ്ലസ് വൺ വിദ്യാർഥിയും മുഹമദ് ഇസ്മെയിലും കടമേരിയിലെ സ്വകാര്യ സ്വകാര്യ സ്ഥാപനത്തിലെ വിദ്യാർഥികളാണ്. ഒരു ഹോസ്റ്റലിലാണ് ഇരുവരും താമസിക്കുന്നത്. നാദാപുരം എസ് ഐ വിഷ്‌ണുവിൻ്റെ നേതൃത്വത്തിലാണ് കേസ് അന്വേഷിക്കുന്നത്.
Impersonation in Plus One exam in Kozhikode's Kadameri; Accused in remand
