(www.panoornews.in) വെള്ളം കലർന്ന ഡീസൽ അടിച്ചതിന് പിന്നാലെ കാറിന് തകരാറുണ്ടായ സംഭവത്തിൽ ഇടപെട്ട് കേന്ദ്രമന്ത്രി സുരേഷ് ഗോപി. കാർ ഉടമയ്ക്കു ഡീസലിനു ചെലവായ പണവും, അറ്റകുറ്റ പണിക്കു ചെലവായ തുകയും പമ്പുടമ മടക്കി നൽകി.
ഡീസൽ തുകയായ 3394 രൂപയും നഷ്ടപരിഹാരവും അടക്കം 9894 രൂപയാണ് നൽകിയത്. ഈ മാസം 17 ന് പാലാ കടപ്പാട്ടൂരുള്ള ഇന്ത്യൻ ഓയിൽ കോർപറേഷന്റെ പെട്രോൾ പമ്പിൽ നിന്നാണു ഡീസൽ അടിച്ചത്.
36 ലീറ്ററോളം ഡീസൽ കാറിൽ അടിക്കുന്നതിനിടെ പലതവണ ബീപ് ശബ്ദം കേൾക്കുകയും സൂചനാ ലൈറ്റുകൾ തെളിയുകയും ചെയ്‌തതായി പരാതിക്കാരൻ പറഞ്ഞു.
പിന്നീട് കാർ കമ്പനിയുടെ വർക്ഷോപ്പിൽ എത്തിച്ച് പരിശോധിച്ചപ്പോഴാണ് ഡീസലിൽ വെള്ളം ചേർന്നതായി കണ്ടെത്തിയത്. ഐസിഐസിഐ ബാങ്കിന്റെ കോട്ടയത്തെ മാനേജരായ ജിജു കുര്യന്റേതാണ് കാർ.
ജിജുവിന്റെ ഭാര്യാപിതാവും മുണ്ടുപാലം സ്വദേശിയുമായ ജയിംസ് വടക്കൻ ബിജെപി മുൻ വക്താവ് പി.ആർ.ശിവശങ്കറിന്റെ സഹായത്തോടെയാണു കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കു പരാതി നൽകിയത്.
Diesel mixed with water at the pump;Suresh Gopi intervened and the car owner was compensated Rs.9894