(www.panoornews.in) കെ.പി സാജുവിൻ്റെ ഫേസ് ബുക്ക് പോസ്റ്റിൻ്റെ പൂർണ രൂപം..
വളരെ അപ്രതീക്ഷിതമായാണ് തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയുടെ പ്രസിഡണ്ടാകാൻ നിയോഗമുണ്ടായത്. പാർട്ടിയുടെ അഭിമാനം ചോദ്യം ചെയ്യപ്പെട്ടപ്പോൾ, പ്രതിസന്ധിയിൽ ചാവേറായി മുന്നിൽ നിൽക്കണം എന്ന് പറഞ്ഞപ്പോൾ, ഒരു നിമിഷം പോലും ആലോചിച്ചു നിൽക്കാതെ മുന്നിൽ നിൽക്കുകയായിരുന്നു.
കെ. സുധാകരൻ എന്ന രാഷ്ട്രീയ നേതാവിന്റെ ഇച്ഛാശക്തിയും കണ്ണൂരിലെ കോൺഗ്രസ് പാർട്ടിയുടെ കരുത്തും ഒരുമിച്ച് ചേർന്നപ്പോൾ ചാവേറാകാൻ നിയോഗിക്കപ്പെട്ടവർ ജയിച്ച് കയറുകയായിരുന്നു. അങ്ങനെയാണ് ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയുടെ പ്രസിഡണ്ടായി ഞാൻ തെരഞ്ഞെടുക്കപ്പെടുന്നത്.
നിങ്ങൾ എന്നിൽ അർപ്പിച്ച വിശ്വാസം പൂർണ്ണമായി നിറവേറ്റി എന്ന അഭിമാന ബോധത്തിലാണ് ഞാൻ നിൽക്കുന്നത്. ആശുപത്രിയുടെ നവീകരണ പ്രവർത്തനങ്ങൾ മികച്ച രീതിയിൽ നടത്താൻ സാധിച്ചിട്ടുണ്ട്. ഒഴിഞ്ഞുകിടന്ന മുറികളും കാലിയായിരുന്ന ഒ.പി കളും ഇന്ന് തിരക്കേറിയ ഇടങ്ങളായി മാറുന്നു എന്നുള്ളത് നേട്ടങ്ങളുടെ പട്ടികയിൽ ഏറ്റവും ഒന്നാമതാണ്. ഞങ്ങളുടെ ഭരണസമിതി അധികാരം ഏറ്റെടുക്കുമ്പോൾ വർഷങ്ങളായി നഷ്ടത്തിലായിരുന്നു ആശുപത്രി പ്രവർത്തിച്ചിരുന്നത്.
15 കോടിയായിരുന്നു അറ്റ നഷ്ടം. ഞങ്ങളുടെ ഈ കാലയളവിൽ കഴിഞ്ഞ സാമ്പത്തിക വർഷം 2 കോടി 20 ലക്ഷം ലാഭം ഉണ്ടാക്കാൻ സാധിച്ചു എന്നുള്ളത് അഭിമാനത്തോടെ ഇവിടെ പറയാൻ ഞാൻ ആഗ്രഹിക്കുന്നു. എല്ലാ കാര്യങ്ങളും വിശദമായി ഇനിയും പറയാം എന്നുള്ളതുകൊണ്ട് അത്തരം കാര്യങ്ങളിലേക്ക് ഞാൻ കടക്കുന്നില്ല. ഇന്ദിരാഗാന്ധി ആശുപത്രി തെരഞ്ഞെടുപ്പിന് മുന്നേ ഞാൻ പാനൂർ ഹെൽത്ത് ഫൗണ്ടേഷൻ എന്ന ഒരു ചാരിറ്റി സംഘടനയുടെ ചെയർമാൻ ആയിരുന്നു. കോവിഡ് കാലത്ത് ആയിരക്കണക്കിന് രോഗികളുടെ വീടുകളിൽ മരുന്ന് എത്തിച്ച് സഹായിച്ച അനുഭവ പാഠങ്ങളാണ് ചാരിറ്റി എന്നുള്ള രൂപത്തിൽ ഇത്തരത്തിൽ മുന്നോട്ടുപോകാൻ ഞങ്ങളെ പ്രേരിപ്പിച്ചത്.
ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ നോമിനേഷൻ കൊടുക്കുന്നതിനു മുൻപേ പ്രസ്തുത സ്ഥാനം ഞാൻ ഒഴിഞ്ഞിരുന്നു. പാനൂർ ഹെൽത്ത് ഫൗണ്ടേഷന്റെ ചില ലൈസൻസുകളിൽ ചെയർമാൻ എന്നുള്ള നിലയിൽ എന്റെ പേരാണ് ഉണ്ടായിരുന്നത്. ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയുടെ പ്രസിഡണ്ട് ആയതിനുശേഷം പാനൂർ ഹെൽത്ത് ഫൗണ്ടേഷന്റെ പ്രവർത്തനങ്ങളുമായി എനിക്ക് ഒരു ബന്ധവും ഉണ്ടായിരുന്നില്ല.
ലൈസൻസുകൾ എടുത്തു എന്നല്ലാതെ ഫൗണ്ടേഷന്റെ കീഴിൽ ഒരു സ്ഥാപനവും തുറന്നു പ്രവർത്തിച്ചിട്ടില്ല എന്നുള്ളത് യാഥാർഥ്യമാണ്. പ്രസ്തുത ഹെൽത്ത് ഫൗണ്ടേഷൻ ഇപ്പോൾ പ്രവർത്തനരഹിതവും ആണ്. നേരത്തെ ഉണ്ടായിരുന്ന ചില ലൈസൻസുകളിലെ എന്റെ പേര് ചൂണ്ടിക്കാണിച്ചു നൽകിയ പരാതിയിലാണ് എന്നെ ഇപ്പോൾ അയോഗ്യനാക്കിയിരിക്കുന്നത്. തികച്ചും രാഷ്ട്രീയ പ്രേരിതമായ ഒരു നടപടിയാണ് ഇതിലൂടെ കണ്ണൂർ ജില്ലാ സഹകരണ സംഘം ജോയിന്റ് റജിസ്ട്രാർ ചെയ്തിരിക്കുന്നത്.
ഈ രാഷ്ട്രീയപ്രേരിതമായ നടപടിയെ ഞാൻ നിയമപരമായി നേരിടും. രാഷ്ട്രീയ എതിരാളികളോടും അതിന് കൂട്ടുനിൽക്കുന്ന ഉദ്യോഗസ്ഥരോടും പിറകിൽ നിന്ന് കളിക്കുന്ന ശിഖണ്ഡികളോടും ഒരു വാക്ക്.. ' തീയിൽ കുരുത്തതാണ് വെയിലേറ്റാൽ വാടില്ല. നിങ്ങളുടെ ഈ ചക്രവ്യൂഹത്തിൽ തകരുന്നതല്ല.., തളരുന്നതല്ല.. എന്റെ രാഷ്ട്രീയം. കാർമേഘങ്ങൾക്ക് സൂര്യശോഭയെ അല്പനേരത്തേക്ക് മാത്രമേ മറയ്ക്കാൻ സാധിക്കുകയുള്ളു. കാർമേഘങ്ങൾ ഒഴിഞ്ഞുപോകുമ്പോൾ സൂര്യൻ പൂർവാധികം തേജസ്സോടെ തിളങ്ങി വരും... ചാരത്തിൽ നിന്നും ഉയിർത്തെഴുന്നേറ്റ ഫീനിക്സ് പക്ഷിയാണ് എന്റെ റോൾ മോഡൽ. ഒരു വിട്ടുവീഴ്ചയില്ലാത്ത കോൺഗ്രസുകാരൻ ആയതിൽ എന്നെ നിങ്ങൾ വേട്ടയാടുമ്പോൾ കൂടുതൽ കരുത്തോടെ ഒരു കോൺഗ്രസു.കാരനായി ഞാൻ ഉണ്ടാകും എന്ന് നിങ്ങളെ ഓർമ്മപ്പെടുത്തുന്നു..
KP Saju said that the joint registrar's action was politically motivated and would be dealt with legally.