പാനൂർ :(www.panoornews.in) വളപട്ടണം പുഴയിൽ മരിച്ച പാനൂരിലെ ഗുഡ്സ് ഓട്ടോ ഡ്രൈവർ ചമ്പാട് അരയാക്കൂലിലെ രമേശൻ്റെ (55) സംസ്കാരം നാല് മണിക്ക് നടക്കും. വളപട്ടണം പുഴയിലെ പാറക്കലിൽ ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്.
ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് ഗുഡ്‌സ് ഓട്ടോറിക്ഷയുമായി വീടുവിട്ടിറങ്ങിയ പന്ന്യന്നൂരിലെ സിന്ദൂരം ഹൗസിൽ കെ.വി. രമേശനെ കാണാതായത്. പിന്നീട് രാത്രിയോടെ പറശിനിപ്പാലത്തിന് സമീപം നിർത്തിയിട്ട നിലയിൽ രമേശൻ്റെ ഗുഡ്സ് ഓട്ടോ കണ്ടെത്തിയിരുന്നു.
പാനൂർ മാർക്കറ്റിനടുത്ത ഗുഡ്സ് സ്റ്റാൻ്റിൽ ഡ്രൈവറാണ് രമേശൻ. ബന്ധുവിൻ്റെ പരാതിയിൽ പാനൂർ പോലീസ് കേസെടുത്ത് അന്വേഷണം നടത്തി വരികയായിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ ബന്ധുക്കളും, പാനൂർ പൊലീസും പറശ്ശിനി പാലത്തിലെത്തി തിരച്ചിൽ നടത്തിയിരുന്നു.
ഇന്നു കൂടി തിരച്ചിൽ നടത്തി അവസാനിപ്പിക്കാനിരിക്കയായിരുന്നു മൃതദേഹം കണ്ടെത്തിയത്. വളപ്പട്ടണം പോലീസ് ഇൻക്വസ്റ്റ് നടത്തി. പോസ്റ്റ്മോർട്ടം പൂർത്തിയായ മൃതദേഹം അല്പസമയത്തിനകം ബന്ധുക്കൾക്ക് കൈമാറും.
ഭാര്യ: സിന്ധു. മക്കൾ: അനാമിക, അസിക, യദുദേവ്. സഹോദരങ്ങൾ: അജിത (റിട്ട. അധ്യാപിക), മഞ്ജു (കോളജ് പ്രൊഫ.), അനീഷ് (ഗൾഫ്).
Panur auto driver Ramesan's funeral at 4 o'clock;The post-mortem has been completed