(www.panoornews.in)വയനാട് ഡിസിസി ജനറൽ സെക്രട്ടറി പിഎം സുധാകരൻ കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നു. ഡിസിസി ജനറൽ സെക്രട്ടറിയായ തനിക്ക് പോലും അപ്രാപ്യനായ ജനപ്രതിനിധിയാണ് രാഹുൽ ഗാന്ധിയെന്നും അപ്പോൾ സാധാരണ ജനങ്ങളുടെ അവസ്ഥ എന്തായിരിക്കുമെന്നും കൽപ്പറ്റ എൻഡിഎ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ നടന്ന സ്വീകരണ ചടങ്ങിൽ അദ്ദേഹം ചോദിച്ചു.



അഞ്ചുവർഷക്കാലം ജനങ്ങളെ വഞ്ചിച്ച രാഹുലിന് ഇനിയും അവസരം കൊടുത്താൽ വയനാട് നശിച്ചു പോകും. അമേഠിയിൽ മത്സരിക്കില്ലെന്ന് വയനാട്ടുകാർക്ക് ഉറപ്പ് നൽകാൻ രാഹുൽ തയ്യാറുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. നരേന്ദ്രമോദിയുടെ വികസന രാഷ്ട്രീയത്തിൽ ആകൃഷ്ടനായിട്ടാണ് താൻ ബിജെപിയിൽ ചേരുന്നത്.
ഈ കാലഘട്ടത്തിന് അനുയോജ്യമായ പാർട്ടിയാണ് ബിജെപി. നരേന്ദ്രമോദിയുടെ വികസനം വയനാട്ടിലുമെത്താൻ കേ.സുരേന്ദ്രൻ വിജയിക്കണം. സുരേന്ദ്രനെ വിജയിപ്പിക്കാൻ പോരാടും. ബിജെപി സംസ്ഥാന അദ്ധ്യക്ഷനെ വയനാട്ടുകാർ വിജയിപ്പിച്ചാൽ അതിന്റെ നേട്ടം വയനാടിനായിരിക്കുമെന്നും പിഎം സുധാകരൻ പറഞ്ഞു.
റിട്ട ഫോറസ്റ്റ് റേഞ്ച് ഓഫീസർ ശശികുമാർ, സിവിൽ എഞ്ചിനീയർ പ്രജീഷ് എന്നിവർ അദ്ദേഹത്തോടൊപ്പം ബിജെപിയിൽ ചേർന്നു. വയനാട് ജില്ലാ പ്രഭാരി ടിപി ജയചന്ദ്രൻ, ജില്ലാ പ്രസിഡന്റ് പ്രശാന്ത് മലവയൽ, സംസ്ഥാന സമിതി അംഗം സജി ശങ്കർ തുടങ്ങിയ നേതാക്കൾ ചേർന്നാണ് മൂന്ന് പേരെയും പാർട്ടിയിലേക്ക് സ്വീകരിച്ചത്.
Congress is hit again;Wayanad DCC General Secretary in BJP
