പാനൂർ:(www.panoornews.in) പാനൂർ - കൂത്തുപറമ്പ് സംസ്ഥാന പാതയിൽ മുത്താറി പീടികയിൽ 12 ഓളം ഇരുചക്ര വാഹനങ്ങളും ഒരു മുച്ചക്ര വാഹനവും അപകടത്തിൽ പെട്ടു. സമീപത്തെ മഴമരങ്ങളിൽ നിന്നും കായ്ഫലങ്ങൾ റോഡിൽ വീണ് അടിഞ്ഞതും, ചാറ്റൽ മഴ പെയ്തതുമാണ് അപകടങ്ങൾക്കിടയാക്കിയത്. പാനൂർ ഫയർഫോഴ്സെത്തി വെള്ളം ചീറ്റി അപകട സാധ്യത ഒഴിവാക്കി. രാവിലെയായിരുന്നു അപകട പരമ്പര.
12 ഓളം ഇരുചക്രവാഹനങ്ങളും, ഒരു മുച്ചക്ര വാഹനവും റോഡിൽ തെന്നി വീണു. ഇതിൽ രണ്ടു പേരുടെ പരിക്ക് ഗുരുതരമാണ്. ഓയിൽ മറിഞ്ഞതാവാം അപകടങ്ങൾക്ക് കാരണമെന്നായിരുന്നു ആദ്യം കരുതിയത്. തുടർന്ന് പാനൂർ ഫയർഫോഴ്സിൽ വിവരമറിയിച്ചു. പാനൂർ ഫയർ ആൻഡ് റെസ്ക്യൂ സീനിയർ സേഫ്റ്റി ഓഫീസർ സുനിൽ, ഫയർ ഓഫീസർമാരായ പിഎം സുഭാഷ് . എ എം അഖിൽ. ടി കെ ശ്രീലേഷ്. പി ജിജേഷ് എന്നിവരുടെ നേതൃത്വത്തിൽ റോഡ് കഴുകി വൃത്തിയാക്കി വാഹനഗതാഗതം പുനസ്ഥാപിച്ചു. റോഡിൻറെ ഇരുവശങ്ങളിലുമുള്ള മഴ മരങ്ങളിൽ നിന്നുള്ള കായ്ഫലങ്ങൾ റോഡിൽ വീണതും, ചാറ്റൽ മഴയും ആണ് അപകടങ്ങൾക്ക് കാരണമായതെന്നാണ് ഫയർ ആൻഡ് റെസ്ക്യൂ വിഭാഗത്തിന്റെ വിലയിരുത്തൽ.
റോഡ് ആക്സിഡൻറ് ആക്ഷൻ ഫോറം ജില്ലാ പ്രസിഡണ്ട് എൻ കൃഷ്ണൻകുട്ടി. വ്യാപാരി വ്യവസായി ഏകോപന സമിതി മുത്താറി പീടിക യൂണിറ്റ് പ്രസിഡണ്ട് റഫീഖ് കുറ്റിക്കണ്ടി . പ്രേമൻ തേക്കിലാണ്ടി . മുനീർ പറമ്പത്ത്. സജീവൻ വള്ളിൽ. കെ പി മുസ്തഫ. എ ജാബിർ എന്നിവരുടെ നേതൃത്വത്തിൽ നാട്ടുകാരും പാനൂർ പോലീസും ആവശ്യമായ പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കി. അപകടങ്ങൾക്ക് കാരണമാകുന്ന സ്ഥിതിക്ക് മഴമരങ്ങൾ മുറിച്ചു മാറ്റണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
About 12 two-wheeler and three-wheeler skidded in Mutharipeetika on Panur-Koothparam state highway due to rain;2 people seriously injured