പാനൂർ:(www.panoornews.in)കയ്യെഴുത്ത് കൈവിട്ടു പോയ ഡിജിറ്റൽ കാലത്ത് എഴുതി, എഴുതി, എഴുതി സംതൃപ്തി കണ്ടെത്തുകയാണ് പാനൂർ സബ് ട്രഷറിയിൽ സീനിയർ അക്കൗണ്ടന്റായ കൊല്ലം കൊട്ടാരക്കര കിഴക്കേ കല്ലടയിൽ ശിവജി. അത്തരത്തിൽ 6 മാസം സമയമെടുത്ത് എഴുതി തീർത്തതാണ് ബെന്യാമിൻ്റെ ആടുജീവിതം. റോസി തമ്പി വിവർത്തനം ചെയ്‌ത രവീന്ദ്ര നാഥ ടഗോറിന്റെ ഗീതാഞ്ജലി യാണ് ആദ്യം പകർത്തിയെഴു തിയ പുസ്‌തകം.
ഈ പുസ്തകത്തിന് അവതാരികയെഴുതാൻ എഴുത്തുകാരൻ ബെന്യാമിനെ സമീപിച്ചപ്പോഴാണ് ആടുജീവിതം പകർത്തിയെഴുതാമൊ എന്ന് ബെന്യാമിൻ ചോദിച്ചത്. അതോടെ ഗ്രീൻ ബുക്സ് പുറത്തിറക്കിയ രണ്ടര ലക്ഷത്തോളം കോപ്പികൾ വിറ്റഴിഞ്ഞ ആടുജീവിതം പകർത്തിയെഴുത്ത് തുടങ്ങിയത്. ഇതിന് മുന്നേ അഞ്ചോളം പുസ്തകങ്ങൾ ശിവജി പകർത്തിയെഴുതിയിരുന്നു.
പെരുമ്പടവം ശ്രീധരൻ്റെ ഒരു സങ്കീർത്തനം പോലെ, കെ.ആർ.മീരയുടെ പെൺ പഞ്ചതന്ത്രം, എം.മുകുന്ദന്റെ ഒരു ദലിത് സ്ത്രീയുടെ കഥനകഥ, എം.ടി.വാസുദേവൻ നായരുടെ തിരഞ്ഞെടുക്കപ്പെട്ട കഥാസമാഹാരമായ നിൻ്റെ ഓർമയ്ക്ക്, വൈക്കം മുഹമ്മദ് ബഷീറിന്റെ പ്രേമലേഖനം എന്നിവയാണ് ആടുജീവിതത്തിന് മുന്നെ പകർത്തിയെഴുതിയ പുസ്‌തകങ്ങൾ. ഗൾഫ് ജീവിതം നേരിട്ടു കണ്ട ശിവജിക്ക് ആടുജീവിതം ആത്മാംശമുൾക്കൊണ്ടു തന്നെ എഴുതി തീർത്തു.
ആടുജീവിതം സിനിമ റിലീസ് ചെയ്യുന്ന ദിവസം തന്നെ പുസ്തകം എഴുതി തീർക്കാനായതിൽ ഏറെ സന്തോഷമുണ്ട് ശിവജിക്ക്. തുടർച്ചയായി 8 മണിക്കൂർ വരെ എഴുതിയിട്ടുണ്ട്. പാനൂർ സബ് ട്രഷറിയിലെ ജോലിക്ക് ശേഷമാണ് ശിവജിയുടെ പകർത്തിയെഴുത്ത്. പകർത്തിയെഴുതിയ പുസ്തകങ്ങൾ ആവശ്യപ്പെടുന്ന വായനക്കാർക്ക് വായിക്കാൻ നൽകും. ശിവജിയുടെ മനോഹരമായ കൈപ്പട വായനയുടെ പുത്തൻ ലോകമാണ് സമ്മാനിക്കുന്നതും.
കയ്യെഴുത്തിൻ്റെ പ്രാധാന്യം കുട്ടികളും മനസിലാക്കണമെന്നാണ് ശിവജിക്ക് പറയാനുള്ളത്. നാടൻ പാട്ട്, സെമി ക്ലാസിക്കൽ പാട്ട് ഗായകൻ കൂടിയാണ് ശിവജി. യോഗയിൽ ബിരുദധാരിയായ ശിവജി ചിത്രകാരൻ കൂടിയാണ്. പുഷ്പാലങ്കാരത്തിൽ ശ്രദ്ധേയനായ ശിവജി പാനൂർ സബ് ട്രഷറിയിൽ ഒരുക്കിയ പൂന്തോട്ടം ഏറെ ശ്രദ്ധയാകർഷിച്ചിരുന്നു. മഹാഭാരതം പകർത്തിയെഴുത്താനുള്ള ശ്രമത്തിലാണിപ്പോൾ ശിവജി.
Benyamin's Goat Life to theaters tomorrow;The handwriting of Sivaji, Senior Accountant of Panur Subtreasury to the readers