കണ്ണൂർ : (www.panoornews.in)പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രദർശനത്തിന് എത്തിയവരെ ലോഡ്ജ് വാടക സംബന്ധിച്ച തർക്കത്തെ തുടർന്ന് മർദിച്ച കേസിൽ ഒന്നാം പ്രതിയെ രണ്ടുവർഷം തടവിനും 10,000 രൂപ പിഴയടയ്ക്കാനും കോടതി ശിക്ഷിച്ചു. ലോഡ്ജ് റിസപ്ഷനിസ്റ്റ് ആറളത്തെ ഷൈജു (55 ) വിനെയാണ് തലശ്ശേരി അഡീഷണൽ ജില്ലാകോടതി (ഒന്ന്) ജഡ്ജി ഫി ലിപ്പ് തോമസ് ശിക്ഷിച്ചത്.



പിഴയടച്ചില്ലെങ്കിൽ ഒരു മാസം തടവ് അനുഭവിക്കണം. കേസിലെ രണ്ടാം പ്രതി നീലേശ്വരം സ്വദേശി പ്രകാശനെ കുറ്റക്കാരനല്ലെന്ന് കണ്ടെത്തി വെറുതേവിട്ടു. 2012 നവംബർ നാലിന് രാത്രി രണ്ടിനാണ് സംഭവം. കോഴിക്കോട് പന്തീരാങ്കാവ് സ്വദേശികളായ സുദീപ്ത്, സുസ്മിത്, ഷിബിൻ, ഷീബ, ലതാബായി എന്നിവരെ മർദിച്ചെന്നാണ് കേസ്. തളിപ്പറമ്പ് പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ അഡീഷണൽ എസ്ഐ ടി.കെ. സുരേന്ദ്രനാണ് കുറ്റപത്രം നൽകിയത്. പ്രോസിക്യൂഷനുവേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ ഇ. ജയറാംദാസ് ഹാജരായി.
People who came to visit the temple in Parassinikkadav were beaten up; the first accused was sentenced to imprisonment and fined
