പാനൂർ :(www.panoornews.in) പ്രണയാഭ്യർത്ഥന നിരസിച്ച വൈരാഗ്യം കാരണം പാനൂർ വള്ള്യായിയിലെ വിഷ്ണുപ്രിയയെ വീട്ടിനകത്ത് കൊലപ്പെടുത്തിയ കേസിൽ പ്രോസിക്യൂഷൻ വാദവും പ്രതിഭാഗം വാദവും പൂർത്തിയായി. മെയ് എട്ടിന് വിധി പറയാനായി കേസ് മാറ്റി. തലശ്ശേരി അഡീഷണൽ ജില്ലാ കോടതി ഒന്ന് ജഡ്ജ് എ.വി. മൃദുല മുമ്പാകെയാണ് പ്രതിഭാഗം വാദം പൂർത്തിയായത്.
മാനന്തേരിയിലെ ശ്യാംജിത്ത് ആണ് കേസിലെ പ്രതി. 2022 ഒക്ടോബർ 22ന് ഉച്ചയ്ക്കാണ് കേസിനാസ് പദമായ സംഭവം. 2023 സെപ്റ്റംബർ 21നാണ് കേസിൻ്റെ വിചാരണ തുടങ്ങിയത്. സംഭവം നടന്ന് ഒരുവർഷം പൂർത്തിയാകുന്നതിന് മുമ്പ് വിചാരണ തുടങ്ങി. പ്രതി ജുഡീഷ്യൽ കസ്റ്റഡിയിലായതിനാലാണ് വിചാരണ വേഗത്തിലായത്.
കേസിൽ 73 സാക്ഷികളാണുള്ളത്. പാനൂരിൽ ഫാർമസിസ്റ്റായി ജോലിചെയ്തുവരികയായിരുന്നു വിഷ്ണുപ്രിയ. ദൃക്സാക്ഷികളില്ലാത്ത കേസിൽ സാഹചര്യ തെളിവും ശാസ്ത്രീയ തെളിവുകളും കോടതിയിൽ ഹാജരാക്കി. സംഭവദിവസം രാവിലെ 10നും 12നുമിടയിലാണ് സംഭവമെന്നാണ് പോലീസ് കോടതിയിൽ നൽകിയ കുറ്റപത്രത്തിൽ പറയുന്നത്.
സംഭവത്തിന്റെ രണ്ടുദിവസം മുമ്പ് പ്രതി കൂത്തുപറമ്പിലെ കടയിൽനിന്ന് ചുറ്റികയും കൈയുറയും വാങ്ങിയിരുന്നു. ഇവ വാങ്ങുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പബ്ലിക് പ്രോസിക്യൂട്ടർ കെ.അജിത്ത് കുമാർ കോടതിയിൽ ഹാജരാക്കിയിരുന്നു.പ്രതിഭാഗത്തിന് വേണ്ടി അഡ്വ.എസ് പ്രവീൺ, അഡ്വ.അഭിലാഷ് മാത്തൂർ എന്നിവരാണ് ഹാജരാകുന്നത്.
Arguments are over;Verdict in Panur Vishnu Priya murder case on Wednesday