(www.panoornews.in) പൗരത്വ നിയമ (സി എ എ) ചട്ട വിജ്ഞാപനത്തിന് താത്ക്കാലിക സ്റ്റേ ഇല്ല. സ്റ്റേ ആവശ്യപ്പെട്ട് സമർപ്പിക്കപ്പെട്ട ഹരജികൾ സുപ്രീം കോടതി അംഗീകരിച്ചില്ല. എന്നാൽ, ഹരജികളിൽ കേന്ദ്രം മൂന്നാഴ്ചക്കകം മറുപടി നൽകണമെന്ന് കോടതി നിർദേശിച്ചു. ഹരജികളിൽ ഏപ്രിൽ ഒമ്പതിന് വീണ്ടും വാദം കേൾക്കും.
ആരുടെയെങ്കിലും പൗരത്വം റദ്ദാക്കപ്പെടുമെന്ന വാദം തെറ്റാണെന്നും മുൻവിധിയോടുള്ള ഹരജികളാണ് വിജ്ഞാപനത്തിനെതിരെ സമർപ്പിക്കപ്പെട്ടിട്ടുള്ളതെന്നും കേന്ദ്രം വാദിച്ചു. നാല് വർഷത്തിന് ശേഷമാണ് കേന്ദ്രം വിജ്ഞാപനം ഇറക്കിയതെന്ന് മുസ്ലിം ലീഗിനായി ഹാജരായ കപിൽ സിബൽ വാദിച്ചു. ആർക്കെങ്കിലും പൗരത്വം കിട്ടിയാൽ ഹരജികൾ നിലനിൽക്കില്ലെന്നും അതിനാൽ സ്റ്റേ ഉത്തരവ് പുറപ്പെടുവിക്കണമെന്നും സിബൽ ആവശ്യപ്പെട്ടു.
സ്റ്റേ നൽകിയ ശേഷം വിശദമായ വാദം ഏപ്രിലിൽ കേൾക്കണമെന്ന ആവശ്യവും സിബൽ മുന്നോട്ടുവച്ചു. എന്നാൽ, നിയമവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ മൂന്ന് മാസം നീണ്ടു നിൽക്കുന്നതാണെന്നും സ്റ്റേ ഉത്തരവുണ്ടായാൽ അഭയാർഥികളുടെ അവകാശം ലംഘിക്കപ്പെടുമെന്നുമായിരുന്നു കേന്ദ്രത്തിന്റെ ഇതിനോടുള്ള പ്രതിവാദം.
സ്റ്റേ ആവശ്യത്തിൽ ഏപ്രിൽ ഒമ്പതിന് വാദം കേൾക്കാമെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് പറഞ്ഞു. മുസ് ലിം ലീഗ്, സി പി എം, സി പി ഐ, ഡി വൈ എഫ് ഐ, മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, വിവിധ മുസ്ലീം സംഘടനകൾ ഉൾപ്പെടെ ആകെ 236 ഹരജികളാണ് ചട്ട വിജ്ഞാപനത്തിനെതിരെ സുപ്രീം കോടതി പരിഗണിച്ചത്.
No temporary stay on notification of Citizenship Act;The Center has to respond to the petitions within three weeks