കണ്ണൂർ:(www.panoornews.in) മത്സ്യവില്‍പ്പനക്കാരനെ പഞ്ചായത്ത് കിണറില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി . പരിയാരം സ്വദേശിയായ കൊറ്റിയിലെ മത്സ്യവില്‍പ്പനക്കാരനും പയ്യന്നൂര്‍ മാവിച്ചേരിയില്‍ വാടകയ്ക്ക് താമസക്കാരനുമായ കുണ്ടപ്പാറയിലെ നീര്‍ച്ചാല്‍ ഹൗസില്‍ എ.എന്‍.ബിജു(40) വിനെയാണ് ദുരൂഹ സാഹചര്യത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
രാമന്തളി പരത്തിക്കാട് മുത്തപ്പന്‍ ക്ഷേത്രത്തിന് സമീപം പത്ത് സെന്റ് പുനരധിവാസ കോളനിയിലെ പഞ്ചായത്ത് കിണറിലാണ് തൂങ്ങിയ നിലയിൽ ബിജുവിന്റെ മൃതദേഹം കാണപ്പെട്ടത്. ഇന്നുരാവിലെ കിണറ്റില്‍നിന്നും വെള്ളമെടുക്കാനെത്തിയ പ്രദേശവാസികളാണ് കപ്പിയിൽ തൂങ്ങിയ നിലയിൽ യുവാവിൻ്റെ മൃതദേഹം കണ്ടെത്തിയത്.
തുടർന്ന് പയ്യന്നൂർ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. കിണറ്റിന്റെ ആള്‍മറക്ക് സമാന്തരമായ രീതിയിലാണ് മൃതദേഹം കാണപ്പെട്ടത്. ഇതേ കിണറ്റില്‍നിന്നും വെള്ളമെടുക്കാനുപയോഗിച്ചിരുന്ന കയറിലാണ് തൂങ്ങിയത്.
യുവാവ് മത്സ്യവില്‍പന നടത്തിയിരുന്ന കെ.എല്‍. 59. എ.എ. 0739 ഗുഡ്‌സ് ഓട്ടോ പരത്തിക്കാട്ടെ മാരുതി റിസോര്‍ട്ടിന് സമീപം റോഡരികില്‍ നിര്‍ത്തിയിട്ട നിലയിലായിരുന്നു. തുടര്‍ന്നു നാട്ടുകാർ നടത്തിയ അന്വേഷണത്തിലാണ് ആളെ തിരിച്ചറിഞ്ഞത്. ഭാര്യ: സരസ്വതി രണ്ടു മക്കളുണ്ട് . വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പയ്യന്നൂർ പോലീസ് മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി.
അസ്വാഭാവിക മരണത്തിന് കേസെടുത്ത പയ്യന്നൂർപോലീസ് മൃതദേഹം വിശദമായ പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി.
A fish seller was found hanging in a panchayat well in Payyannur, Kannur, and the police have registered a case of unnatural death.
