പേരാമ്പ്ര:(www.panoornews.in) വിദ്യാഭ്യാസ ബന്ദിന്റെ ഭാഗമായി ക്ലാസ് വിടണമെന്നാവശ്യപ്പെട്ടെത്തിയ കെഎസ്‌യു പ്രവർത്തകരെ പിടിഎ ഭാരവാഹികൾ മർദിച്ചതായി പരാതി. പേരാമ്പ്ര ഗവ. യുപി സ്കൂളിലാണ് സംഭവം. പ്ലസ് വൺ സീറ്റ് കുറവുമായി ബന്ധപ്പെട്ട് കെഎസ്‌യു ഇന്ന് സംസ്ഥാന വ്യാപകമായി പഠിപ്പുമുടക്ക് പ്രഖ്യാപിച്ചിരുന്നു.
ഇതിന്റെ ഭാഗമായി പേരാമ്പ്ര ജിയുപി സ്കൂളിലെത്തിയ കെഎസ്‌യു ജില്ലാ സെക്രട്ടറി ആദിൽ മുണ്ടിയത്ത് (25), പേരാമ്പ്ര മണ്ഡലം സെക്രട്ടറി കെ. ഷിബിൻ നാഥ് (21) എന്നിവർക്കാണ് പരുക്കേറ്റത്.
ഇവർ പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. 10 മണിയോടെ പ്രധാനാധ്യാപകനുമായി ചർച്ച നടത്തിയെങ്കിലും സ്കൂൾ വിടാൻ തയാറായില്ലെന്ന് കെഎസ്‌യു പ്രവർത്തകർ പറഞ്ഞു.
തുടർന്ന് പിടിഎ പ്രസിഡന്റിന്റെ നേതൃത്വത്തിൽ മർദിക്കുകയായിരുന്നുവെന്നും കെഎസ്‌യു പ്രവർത്തകർ ആരോപിച്ചു. എന്നാൽ ഇക്കാര്യം പിടിഎ ഭാരവാഹികൾ നിഷേധിച്ചു. ദൂരെ സ്ഥലങ്ങളിൽ നിന്ന് എത്തുന്ന വിദ്യാർഥികളാണ് ഇവിടെ പഠിക്കുന്നത്.
ഇവരുടെ രക്ഷിതാക്കളെ അറിയിക്കാനും ഭക്ഷണം നൽകാനുമുള്ള സമയം തരണമെന്നും 12 മണിയോടെ വിടാമെന്ന് പറഞ്ഞിട്ടും സമരക്കാർ സമ്മതിച്ചില്ലെന്ന് പിടിഎ പ്രസിഡന്റ് അറിയിച്ചു. പ്രധാനാധ്യാപകനോട് കയർത്തു സംസാരിച്ച കെഎസ്‌യു പ്രവർത്തകരെ തടയുക മാത്രമാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു
During the educational strike, KSU activists were beaten up at Perampra GUP School;Complaint that the beating was under the leadership of the PTA president