പാനൂർ :(www.panoornews.in) 2019 ൽ മോദി ഭരണ തുടർച്ച നേടിയപ്പോൾ ആർഎസ്എസ് ഹിന്ദത്വ അജണ്ട നടപ്പിലാക്കി തുടങ്ങിയെന്നു മുഖ്യമന്ത്രി പറഞ്ഞു. അങ്ങനെയാണ് പൗരത്വ നിയമ ഭേദഗതി പാസാക്കിയതെന്നും ബിജെപിക്ക് ഹിന്ദുത്വ അജണ്ടയാണുള്ളതെന്നും പിണറായി പറഞ്ഞു. പൗരത്വ നിയമ ഭേദഗതിയെപ്പറ്റി പ്രതികരിക്കാത്തയാളാണ് രാഹുൽ ഗാന്ധി.
പൗരത്വ നിയമഭേദഗതിക്കെതിരെ കേരളത്തിൽ സംയുക്ത പ്രക്ഷോഭത്തിൽ പങ്കെടുക്കരുതെന്ന് കോൺഗ്രസ് പ്രവർത്തകർക്ക് കേന്ദ്ര നേതൃത്വം നിർദ്ദേശം നൽകി..
ഏറ്റവും അവസാനം, നാമനിർദേശ പത്രിക കൊടുക്കാൻ വന്നപ്പോഴും സിഎഎയ്ക്കെതിരെ രാഹുൽ ഗാന്ധി പ്രതികരിച്ചില്ല. രാഹുൽ ഗാന്ധിക്ക് അദ്ദേഹത്തിന്റെ പേര് പറയുന്നതിലാണ് വിഷമം. പൗരത്വ നിയമ ഭേദഗതി റദ്ദ് ചെയ്യും എന്ന് എൽഡിഎഫ് പ്രകടന പത്രികയിലുണ്ട്. കോൺഗ്രസിന്റെ പ്രകടന പത്രികയിൽ അങ്ങനെയൊരു വാചകമുണ്ടോയെന്ന ചോദ്യമുന്നയിച്ച മുഖ്യമന്ത്രി ഈ ഘട്ടത്തിലാണ് രാഹുൽ ഗാന്ധിയുടെ പേര് പറയേണ്ടി വന്നത് എന്നും പറഞ്ഞു. പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭത്തിൽ നിന്ന് പിൻമാറിയതെന്തുകൊണ്ടാണെന്നു രാഹുൽ ഗാന്ധി വ്യക്തമാക്കണം. രാജ്യത്തൊരിടത്തും പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭം കോൺഗ്രസ് നടത്തിയില്ല. ഇപ്പോൾ നാല് വർഷം കഴിഞ്ഞിട്ടും ഒരു മാറ്റവും കോൺഗ്രസ് നിലപാടിൽ ഉണ്ടായില്ല. തെരഞ്ഞെടുപ്പിന് മുൻപ് സിഎഎ ഭേദഗതി നടപ്പാക്കാൻ മോദി സർക്കാർ തീരുമാനിച്ചു. ചട്ടങ്ങൾ കൊണ്ടുവന്നു. കോൺഗ്രസ് പ്രതിഷേധിച്ചില്ല. എതിർത്ത് ഒന്നും ശബ്ദിച്ചില്ല. ഇവിടെ നിന്നു പോയ എം പിമാരും മിണ്ടിയില്ല.
കോൺഗ്രസ് പ്രകടനപത്രികയുടെ കരടിൽ സിഐഎക്കെതിരായ ഭാഗം ആദ്യം ഉണ്ടായിരുന്നു. എന്നാൽ കോൺഗ്രസ് നേതൃത്വം അത് ഒഴിവാക്കി. കോൺഗ്രസ് പാർട്ടിക്ക് ഇത്തരമൊരു ഭാഗം എങ്ങിനെ അവഗണിക്കാൻ കഴിഞ്ഞുവെന്നും പിണറായി ചോദിച്ചു. രാജ്യത്തെ രക്ഷിക്കാനുള്ള അവസരമാണ് ഈ തിരഞ്ഞെടുപ്പ്. ഈ അവസരം ശരിക്കുപയോഗിച്ചാൽ മാത്രമെ രാജ്യത്തിൻ്റെ വിലപ്പെട്ട മൂല്യങ്ങളായ മത നിരപേക്ഷത, ജനാധിപത്യം, സ്വാതന്ത്രം എന്നിവ സംരക്ഷിക്കാനാകൂവെന്നും മുഖ്യമന്ത്രി പറഞ്ഞു. ശൈലജ ടീച്ചറുടെ ജനസമ്മതിയിൽ വിറളി പൂണ്ടവർ ആശ്വാസകരമല്ലാത്ത കാര്യങ്ങൾ ചെയ്യുകയാണ്. പൊതു നിലവിട്ടുള്ള ഒരു കാര്യവും കേരളം അംഗീകരിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കെ.പി മോഹനൻ എം എൽ എ അധ്യക്ഷനായി.
സ്ഥാനാർത്ഥി കെകെ ശൈലജ ടീച്ചർ, സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം പി ജയരാജൻ, രാഷ്ട്രീയ ജനതാദൾ സംസ്ഥാന പ്രസിഡൻ്റ് എംവി ശ്രേയംസ് 'കുമാർ, സിപിഐ സംസ്ഥാന കൗൺസിൽ അംഗം സിഎൻ ചന്ദ്രൻ, ജനതാദൾ എസ് സംസ്ഥാന ജനറൽ സെക്രട്ടറി പിപി ദിവാകരൻ, എൻസിപി സംസ്ഥാന സെക്രട്ടറി ടിഎൻ ശിവശങ്കരൻ, കോൺഗ്രസ് എസ് സംസ്ഥാന കമ്മിറ്റിയംഗം റഫീഖ് തങ്ങൾ തൃശ്ശൂർ, ഐഎൻഎൽ ജില്ലാ സെക്രട്ടറി ഡി മുനീർ, നാഷണൽ ലീഗ് സംസ്ഥാന കമ്മിറ്റിയംഗം ഇ മഹമൂദ് എന്നിവർ സംസാരിച്ചു.
എൽഡിഎഫ് കൂത്തുപറമ്പ് മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറി കെ ധനഞ്ജയൻ സ്വാഗതം പറഞ്ഞു. സിപിഐ ജില്ലാ അസി: സെക്രട്ടറി എ പ്രദീപൻ, രാഷ്ട്രീയ മഹിള ജനതാദൾ സംസ്ഥാന പ്രസിഡൻ്റ് ഒപി ഷീജ, കെഇ കുഞ്ഞബ്ദുള്ള എന്നിവരുൾപ്പെടെയുള്ള എൽഡിഎഫ് നേതാക്കൾ റാലിയിൽ പങ്കെടുത്തു.
Chief Minister sharply criticized Rahul Gandhi;At least when he was about to submit his papers in Wayanad, he was mocking that he spoke against CAA, thousands lined up in Maharalli in Panur.