(www.panoornews.in)കൊടും വേനലിനെ വകവെക്കാതെ പാർട്ടി ഭേദമന്യേ നടത്തിയ നാളുകൾ നീണ്ട തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ബുധനാഴ്ച പരിസമാപ്തി. അടുത്ത 48 മണിക്കൂറിനുള്ളിൽ, നിശബ്ദ പ്രചാരണം മാത്രം അനുവദിക്കും. നിയമവിരുദ്ധമായ സമ്മേളനങ്ങൾക്കും, പൊതുയോഗങ്ങൾക്കും എതിരെ ക്രിമിനൽ കോഡിൻ്റെ സെക്ഷൻ 144 പ്രകാരം നടപടിയെടുക്കും. പോളിംഗ് അവസാനിക്കുന്നത് വരെ 48 മണിക്കൂർ മദ്യ വിതരണത്തിനും വിൽപനയ്ക്കും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. ഉച്ചഭാഷിണികളുടെ ഉപയോഗവും ഘോഷയാത്രകളും പ്രകടനങ്ങളും സംഘടിപ്പിക്കുന്നത് നിരോധിച്ചിട്ടുണ്ട്.
കൂടാതെ, തിരഞ്ഞെടുപ്പിന്റെ ഫലത്തെ സ്വാധീനിക്കുന്ന സിനിമകൾ, ടെലിവിഷൻ പരിപാടികൾ, പരസ്യങ്ങൾ, സംഗീത പരിപാടികൾ, നാടകങ്ങൾ, മറ്റ് സമാന പ്രദർശനങ്ങൾ എന്നിവയും അഭിപ്രായ വോട്ടെടുപ്പുകൾ, പോൾ സർവേകൾ, എക്സിറ്റ് പോൾ തുടങ്ങിയവയും അനുവദിക്കില്ല. നിയമലംഘകർക്ക് തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ അനുഭവിക്കേണ്ടിവരും. ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ച് അവസാനഘട്ട വോട്ടെടുപ്പ് കഴിഞ്ഞ് അരമണിക്കൂർ വരെ എക്‌സിറ്റ് പോളുകൾ നിരോധിക്കും.
മണ്ഡലത്തിന് പുറത്തുള്ള പാർട്ടി പ്രവർത്തകരെ മണ്ഡലത്തിൽ തങ്ങാൻ അനുവദിക്കില്ല. തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം വരെ ലൈസൻസുള്ള ആയുധങ്ങൾ പ്രദർശിപ്പിക്കുന്നതിനും, കൈവശം വയ്ക്കുന്നതിനുമുള്ള നിരോധനം തുടരും. സംസ്ഥാനത്തെ 20 ലോക്സഭാ മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് ഏപ്രിൽ 26ന് രാവിലെ ഏഴ് മുതൽ വൈകിട്ട് ആറ് വരെ നടക്കും. ജൂൺ നാലിനാണ് വോട്ടെണ്ണൽ.
Kerala goes to the polling booth on Friday; With the counting of votes completed, now are the hours of silent campaigning