മാഹി:(www.panoornews.in) മാഹി റെയിൽവേ സ്റ്റേഷൻ പരിസരത്ത് കണ്ടെത്തിയ സ്ത്രീയുടെ മൃതദേഹം പോസ്റ്റ്മോർട്ടം നടത്തി. കൊലപാതകമെന്ന് സൂചന. വെള്ളിയാഴ്ച ഉച്ചയോടെ സ്റ്റേഷൻ റോഡിലെ ആളൊഴിഞ്ഞ ഭാഗത്താണ് സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. ഏകദേശം 70 വയസ്സ് തോന്നിക്കുന്ന മൃതദേഹം അഴുകിയനിലയിലായിരുന്നു.
മൃതദേഹത്തിന്റെ തലയിൽ മുറിവേറ്റ പരിക്കുണ്ടായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ മൂന്നുദിവസമായി ആളെ തിരിച്ചറിയാതെ സൂക്ഷിച്ച മൃതദേഹം ബുധനാഴ്ച പോസ്റ്റ്മോർട്ടം നടത്തിയപ്പോൾ ഇവരുടെ വാരിയെല്ലുകൾക്ക് ഗുരുതര പരിക്കേറ്റതായി കണ്ടെത്തിയിട്ടുണ്ട്. തലക്ക് ചെറിയ പരിക്കേറ്റതായി ഇൻക്വസ്റ്റ് സമയത്ത് പൊലീസ് കണ്ടെത്തിയിരുന്നു. സ്ത്രീയുടെ മരണം കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമനം.
ആന്തരിക അവയവങ്ങളുടെ റിപ്പോർട്ട് ലഭിക്കുന്നതോടെ കൂടുതൽ സ്ഥിരീകരണം ലഭിക്കും. ചോമ്പാല പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. റെയിൽവേ സ്റ്റേഷൻ പരിസരത്തേക്ക് ഇവർ വരുന്ന സി.സി ടി.വി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. സ്ത്രീയുമായി രണ്ടുപേർ ഉന്തുംതള്ളും നടന്നതായി മൊഴി ലഭിച്ചിട്ടുണ്ട്. ഈ വഴിക്കുള്ള അന്വേഷണവും പുരോഗമിക്കുകയാണ്. റെയിൽവേ സ്റ്റേഷനിൽ നിർമാണ പ്രവൃത്തി നടക്കുന്ന സ്ഥലത്ത് കഴിഞ്ഞ ചൊവ്വാഴ്ച മരിച്ചനിലയിൽ കണ്ടെത്തിയ തമിഴ്നാട് തഞ്ചാവൂരിനടുത്ത് അരിയരൂർ സ്വദേശി സുധാകരന്റെ (32) മരണവും കൊലപാതകമാണെന്ന് തെളിഞ്ഞിരുന്നു. രണ്ട് ദുരൂഹ മരണങ്ങൾ മേഖലയിൽ ഞെട്ടലുളവാക്കിയിട്ടുണ്ട്.
Indication of murder;A post mortem was conducted on the body of the woman found in the Mahi railway premises