---
title: "പനിക്കിടക്കയിൽ 'പാനൂർ..' ; വൈറൽ പനി വ്യാപകം,  മാറിയാലും വിട്ടൊഴിയാതെ ക്ഷീണവും ചുമയും,  ആശുപത്രികളിൽ രോഗികളുടെ തിരക്ക്"
english_title: "Viral Fever Spreads In Panoor Hospitals Crowded Patients Suffer Fatigue Cough"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/381756/viral-fever-spreads-in-panoor-hospitals-crowded-patients-suffer-fatigue-cough"
published_at: "2026-09-09T09:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa0e2c144559_viral-fever-spreads-panoor-hospitals-crowded-patients.jpg"
keywords: []
---

# പനിക്കിടക്കയിൽ 'പാനൂർ..' ; വൈറൽ പനി വ്യാപകം,  മാറിയാലും വിട്ടൊഴിയാതെ ക്ഷീണവും ചുമയും,  ആശുപത്രികളിൽ രോഗികളുടെ തിരക്ക്

> **Lead Summary:** പാനൂർ: മഴ മാറി ചൂട് ശക്തമായതോടെ പാനൂർ മേഖലയിൽ വൈറൽ പനി ബാധിതരുടെ എണ്ണത്തിൽ വർധന. പാനൂർ ഗവ.ആശുപത്രിയിൽ പനി ബാധിച്ച് ചികിത്സ തേടിയെത്തുന്നവരുടെ എണ്ണത്തിൽ പ്രകടമായ വർധനവുണ്ട്. പനി ദിവസങ്ങളോളം നീണ്ടുനിൽക്കുന്നതിനൊപ്പം വിട്ടുമാറാത്ത ക്ഷീണം, കഫക്കെട്ട്, ശക്തമായ ചുമ, ഛർദ്ദി, ശരീരവേദന, തലവേദന, ഭക്ഷണത്തോടുള്ള വിരക്തി തുടങ്ങിയ അസ്വസ്ഥതകളും രോഗികളെ അലട്ടുന്നതായി ഡോക്ടർമാർ പറയുന്നു.

## Article Content

പാനൂർ: മഴ മാറി ചൂട് ശക്തമായതോടെ പാനൂർ മേഖലയിൽ വൈറൽ പനി ബാധിതരുടെ എണ്ണത്തിൽ വർധന. പാനൂർ ഗവ.ആശുപത്രിയിൽ പനി ബാധിച്ച് ചികിത്സ തേടിയെത്തുന്നവരുടെ എണ്ണത്തിൽ പ്രകടമായ വർധനവുണ്ട്. പനി ദിവസങ്ങളോളം നീണ്ടുനിൽക്കുന്നതിനൊപ്പം വിട്ടുമാറാത്ത ക്ഷീണം, കഫക്കെട്ട്, ശക്തമായ ചുമ, ഛർദ്ദി, ശരീരവേദന, തലവേദന, ഭക്ഷണത്തോടുള്ള വിരക്തി തുടങ്ങിയ അസ്വസ്ഥതകളും രോഗികളെ അലട്ടുന്നതായി ഡോക്ടർമാർ പറയുന്നു.

സാധാരണ വൈറൽ പനി രണ്ടോ മൂന്നോ ദിവസത്തിനുള്ളിൽ ശമിക്കാറുണ്ടെങ്കിലും ഇപ്പോൾ പലരിലും രോഗലക്ഷണങ്ങൾ കൂടുതൽ ദിവസം തുടരുകയാണ്. പനി കുറഞ്ഞതിന് പിന്നാലെ വീണ്ടും പനി വരുന്നതും പതിവായിട്ടുണ്ട്. രോഗം ഭേദമായാലും ദിവസങ്ങളോളം നീളുന്ന ക്ഷീണം കാരണം സാധാരണ ജീവിതത്തിലേക്ക് മടങ്ങാൻ കഴിയാത്ത അവസ്ഥയിലാണ് പലരും.

താലൂക്ക് ആശുപത്രിയിൽ ദിവസേന നിരവധി പേരാണ് പനി ബാധിച്ച് ചികിത്സ തേടിയെത്തുന്നത്. തലശേരി നഗരത്തിലെ സഹകരണ ആശുപത്രികളിലും സ്വകാര്യ ആശുപത്രികളിലും സമാനമായ സ്ഥിതിയാണ്. . പാനൂർ ഗവ. ആശുപത്രിയിലും പനി ബാധിതരുടെ എണ്ണത്തിൽ വർധന രേഖപ്പെടുത്തിയിട്ടുണ്ട്.

അതേസമയം, ചില ആശുപത്രികളിൽ ഡെങ്കിപ്പനിയും എലിപ്പനിയും റിപ്പോർട്ട് ചെയ്തതായും വിവരമുണ്ട്. ഇതോടെ പനി ബാധിതരിൽ കൃത്യമായ പരിശോധനയും രോഗനിർണയവും ഉറപ്പാക്കേണ്ടതിന്റെ ആവശ്യകതയും ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

കാലാവസ്ഥയിലെ അപ്രതീക്ഷിത മാറ്റങ്ങൾക്കൊപ്പം കൊതുകുകളുടെ വർധന, എലി ശല്യം, പരിസരമലിനീകരണം തുടങ്ങിയവയും പകർച്ചവ്യാധികളുടെ വ്യാപനത്തിന് അനുകൂല സാഹചര്യമൊരുക്കുന്നതായി ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകുന്നു. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുകയും കൊതുകുകളുടെ ഉറവിടങ്ങൾ ഇല്ലാതാക്കുകയും കുടിവെള്ളത്തിന്റെ ശുചിത്വം ഉറപ്പാക്കുകയും വേണമെന്നാണ് നിർദേശം.

പനിക്കൊപ്പം ശ്വാസകോശ സംബന്ധമായ ലക്ഷണങ്ങൾ, കടുത്ത ശരീരവേദന, തുടർച്ചയായ ഛർദ്ദി, അമിത ക്ഷീണം തുടങ്ങിയവ അനുഭവപ്പെടുന്നവർ സ്വയം മരുന്ന് കഴിക്കുന്നതിന് പകരം ആരോഗ്യപ്രവർത്തകരുടെ നിർദേശപ്രകാരം ചികിത്സ തേടണമെന്നും മുന്നറിയിപ്പുണ്ട്.

വൈറൽ പനി വ്യാപകമാകുന്നതിനൊപ്പം ഡെങ്കി, എലിപ്പനി തുടങ്ങിയ രോഗങ്ങളും റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ തലശേരി–പാനൂർ മേഖലയിൽ ആരോഗ്യവകുപ്പിന്റെ ജാഗ്രതയും നിരീക്ഷണവും ശക്തമാക്കേണ്ടതിന്റെ ആവശ്യകത ഉയരുകയാണ്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/381756/viral-fever-spreads-in-panoor-hospitals-crowded-patients-suffer-fatigue-cough)