---
title: "ആദ്യം ഓട്ടോ ഡ്രൈവർ, പിന്നീട് ബസിലേക്ക് ; കണ്ണൂരിലെ 'മിന്നൽ'  ഡ്രൈവർ ഇനി സ്കൂൾ വൈസ് പ്രിൻസിപ്പൽ അരുൺ വർഗീസ്"
english_title: "From auto-rickshaw driver to bus driver—Kannur’s 'Lightning' driver is now a school vice-principal. Arun Varghese"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/369935/from-auto-rickshaw-driver-to-bus-driverkannurs-lightning-driver-is-now-a-school-vice-principal-arun-varghese"
published_at: "2026-07-02T14:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a462682d51e5_Untitled-4_copy.jpg"
keywords: ["Auto-rickshaw", "Kannur", "Driver", "School vice-principal", "Arun Varghese"]
---

# ആദ്യം ഓട്ടോ ഡ്രൈവർ, പിന്നീട് ബസിലേക്ക് ; കണ്ണൂരിലെ 'മിന്നൽ'  ഡ്രൈവർ ഇനി സ്കൂൾ വൈസ് പ്രിൻസിപ്പൽ അരുൺ വർഗീസ്

> **Lead Summary:** കണ്ണൂർ: കണ്ണൂർ–കോഴിക്കോട് റൂട്ടിൽ മിന്നൽ വേഗത്തിൽ ബസ് ഓടിക്കുന്ന ഡ്രൈവർമാരുടെ ഫാനാണ് പല വിദ്യാർഥികളും. കോഴിക്കോട് റൂട്ടിൽ ബസ് പറപ്പിച്ചിരുന്ന അതേ ഡ്രൈവർ ഒരു സ്കൂളിന്റെ വൈസ് പ്രിൻസിപ്പലായി. ‘രണ്ടറ്റം കൂട്ടിമുട്ടിക്കാൻ വേണ്ടിയുള്ള ഓട്ടം’ എന്ന ബസ് ജീവനക്കാരുടെ സ്ഥിരം ഡയലോഗിനപ്പുറത്തേക്കാണ് സ്വകാര്യ ബസ് ഡ്രൈവറായ അഭിജിത് ജീവിതം ഓടിച്ചു കയറ്റിയത്.

## Article Content

കണ്ണൂർ: കണ്ണൂർ–കോഴിക്കോട് റൂട്ടിൽ മിന്നൽ വേഗത്തിൽ ബസ് ഓടിക്കുന്ന ഡ്രൈവർമാരുടെ ഫാനാണ് പല വിദ്യാർഥികളും. കോഴിക്കോട് റൂട്ടിൽ ബസ് പറപ്പിച്ചിരുന്ന അതേ ഡ്രൈവർ ഒരു സ്കൂളിന്റെ വൈസ് പ്രിൻസിപ്പലായി. ‘രണ്ടറ്റം കൂട്ടിമുട്ടിക്കാൻ വേണ്ടിയുള്ള ഓട്ടം’ എന്ന ബസ് ജീവനക്കാരുടെ സ്ഥിരം ഡയലോഗിനപ്പുറത്തേക്കാണ് സ്വകാര്യ ബസ് ഡ്രൈവറായ അഭിജിത് ജീവിതം ഓടിച്ചു കയറ്റിയത്.

കണ്ണൂർ താവക്കര ബസ് സ്റ്റാൻഡിൽ സ്ഥിരമായി എത്തുന്നവർക്ക് പരിചിത മുഖമാണ് അഭിജിത്തിന്റേത്. കണ്ണൂർ– കോഴിക്കോട്, കൊട്ടിയൂർ–പയ്യന്നൂർ തുടങ്ങി കണ്ണൂരിൽ പല റൂട്ടുകളിലും അഭിജിത് ബസ് ഓടിച്ചു. ഓട്ടോറിക്ഷ ഓടിച്ച് ഡ്രൈവർ ജോലി തുടങ്ങിയ എം.കെ. അഭിജിത്തിന് (31) അധ്യാപകനാകണമെന്നായിരുന്നു ആഗ്രഹം. പല റൂട്ടുകളിൽ അലയുമ്പോഴും ആ ആഗ്രഹത്തെ മുറുകെ പിടിച്ചു. ഒടുവിൽ കാസർകോട് ചിൻമയ സ്കൂളിന്റെ വൈസ് പ്രിൻസിപ്പൽ കസേരയിൽ അഭിജിത് എത്തിച്ചേർന്നു.

കണ്ണൂർ കോയ്യോട് കണ്ണോത്ത് ഹൗസിൽ സി.കെ. ദിനേശ് ബാബു- എം.കെ. കാഞ്ചന ദമ്പതകളുടെ മകനായ അഭിജിത് കണ്ണൂർ എസ്എൻ കോളജിൽ ഇംഗ്ലീഷ് ബിരുദത്തിന് പഠിക്കുമ്പോഴാണ് പഠനച്ചെലവിനായി ഓട്ടോറിക്ഷ ഓടിച്ചുതുടങ്ങിയത്. ക്ലാസ് കഴിഞ്ഞ ശേഷവും അവധിദിനങ്ങളിലും കണ്ണൂർ ടൗണിലായിരുന്നു ഓട്ടം. ഇഗ്‌നോ യൂണിവേഴ്സ്റ്റിയിൽ നിന്ന് ഇംഗ്ലിഷിൽ പിജിയെടുത്തു. പാലക്കാട് ഭാരതീയ വിദ്യാനികേതനിൽനിന്ന് ബിഎഡും കണ്ണൂർ സർവകലാശാല സ്‌കൂൾ ഓഫ് പെഡഗോഗിക്കൽ സയൻസസിൽനിന്ന് എംഎഡും നേടി. ആറുവർഷം മുൻപ് കണ്ണൂർ-ഇരിക്കൂർ-ശ്രീകണ്ഠപുരം റൂട്ടിലെ മാധവ് ബസിലാണ് ആദ്യം ഡ്രൈവറായി കയറിയത്. സ്കൂൾ വൈസ് പ്രിൻസിപ്പലായി ജോലി ആരംഭിക്കുമ്പോൾ കൊട്ടിയൂർ-പയ്യന്നൂർ റൂട്ടിലെ കൃതിക ബസിലെ ഡ്രൈവറായിരുന്നു. ഇതിനിടെ കേരളത്തിനുപുറത്ത് ഇംഗ്ലീഷ് അധ്യാപകനായി അൽപകാലം ജോലി ചെയ്തു. വൈസ് പ്രിൻസിപ്പൽ ജോലി ലഭിക്കാൻ ഈ മുൻ പരിചയവും സഹായകമായി.

ബസിൽ ഡ്രൈവറായി ജോലി ചെയ്യുന്നതിനിെടയാണ് വൈസ് പ്രിൻസിപ്പലായി ജോലി ലഭിച്ചുവെന്ന് അറിയിച്ചുകൊണ്ട് ഫോൺ കോൾ വന്നതെന്ന് അഭിജിത് പറഞ്ഞു. ഒരുപാട് പേരുടെ സഹായം കൊണ്ടാണ് ജോലിക്കിടയിലും പഠനം മുന്നോട്ടു കൊണ്ടുപോകാൻ സാധിച്ചത്. വൈസ് പ്രിൻസിപ്പൽ വരെ എത്തിയ വഴി ഒട്ടും എളുപ്പമായിരുന്നില്ല. അച്ഛനാണ് ഡ്രൈവിങ്ങിന്റെ ആദ്യപാഠങ്ങൾ പഠിപ്പിച്ചത്. ഡ്രൈവിങ്ങ് ഇഷ്ടമാണെങ്കിലും അധ്യാപകനാകുക എന്നത് വലിയ സ്വപ്നമായിരുന്നുവെന്നും അഭിജിത് പറഞ്ഞു.

സഹപാഠികൾക്ക് ഒപ്പം

അഭിജിത്തിന്റെ നേട്ടത്തിൽ താവക്കര ബസ് സ്റ്റാൻഡിലെ ഡ്രൈവർമാരും കണ്ടക്ടർമാരും തുടങ്ങി ചായക്കടക്കാരും പഞ്ചർ നന്നാക്കുന്നവർക്കും വരെ അഭിമാനമുണ്ട്. ജീവിതത്തിന്റെ അലച്ചിലിലും കഷ്ടപ്പാടുകൾക്കുമിടയിലും ലക്ഷ്യം നേടാനായി അഭിജിത്ത് നടത്തിയ പരിശ്രമത്തിന് കയ്യടിക്കുകയാണ് അവർ

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/369935/from-auto-rickshaw-driver-to-bus-driverkannurs-lightning-driver-is-now-a-school-vice-principal-arun-varghese)