---
title: "ചെറ്റകണ്ടിയിലെ വീട്ടിൽ പൊലീസ് എത്തുമ്പോൾ  പെൺകുട്ടിക്കൊപ്പം മറ്റൊരു യുവതി കൂടി ഉണ്ടായിരുന്നതായി നാട്ടുകാർ      "
english_title: "Locals said that when the police arrived at the house in Chettakandi, another young woman was with the girl."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/368317/locals-said-that-when-the-police-arrived-at-the-house-in-chettakandi-another-young-woman-was-with-the-girl"
published_at: "2026-06-25T13:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3ce40a04b9a_Untitled-5_copy.jpg"
keywords: ["Chettakkandy", "young woman", "Girl", "Police"]
---

# ചെറ്റകണ്ടിയിലെ വീട്ടിൽ പൊലീസ് എത്തുമ്പോൾ  പെൺകുട്ടിക്കൊപ്പം മറ്റൊരു യുവതി കൂടി ഉണ്ടായിരുന്നതായി നാട്ടുകാർ      

> **Lead Summary:** പാനൂർ: കോഴിക്കോട് നിന്ന് കാണാതായ പതിനാറുകാരിയെ രഹസ്യകേന്ദ്രത്തിൽ നിന്ന് കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പെൺകുട്ടിയെ കണ്ടെത്തുന്ന സമയത്ത് ഈസ്റ്റ് ചെറ്റ കണ്ടിയിലെ വീട്ടിലെ മുറിക്കുളിൽ പെൺ കുട്ടിക്കൊപ്പം മറ്റൊരു യുവതി കൂടി ഉണ്ടായിരുന്നതായി നാട്ടുകാർ.

## Article Content

പാനൂർ: കോഴിക്കോട് നിന്ന് കാണാതായ പതിനാറുകാരിയെ രഹസ്യകേന്ദ്രത്തിൽ നിന്ന് കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പെൺകുട്ടിയെ കണ്ടെത്തുന്ന സമയത്ത് ഈസ്റ്റ് ചെറ്റ കണ്ടിയിലെ വീട്ടിലെ മുറിക്കുളിൽ പെൺ കുട്ടിക്കൊപ്പം മറ്റൊരു യുവതി കൂടി ഉണ്ടായിരുന്നതായി നാട്ടുകാർ.

കണ്ണൂർജില്ലയിലെ കൊളവല്ലൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ ഈസ്റ്റ് ചെറ്റക്കണ്ടിയിലാണ് നാടിനെ നടുക്കിയ സംഭവം കഴിഞ്ഞ ദിവസമുണ്ടായത്. പറമ്പത്ത് അജിതൻ എന്ന വ്യക്തി രണ്ട് മാസം മുൻപ് വാടകയ്ക്ക് കൊടുത്ത വീട്ടിലാണ് പെൺകുട്ടിയെ തട്ടികൊണ്ടുവന്ന് തടങ്കിൽ താമസിപ്പിച്ചത്.

അർദ്ധരാത്രി സമയത്തും മറ്റും യുവതിയുവാക്കൾ ഉൾപ്പടെ സ്ഥലത്ത് വന്നുപോകുന്നതായി നാട്ടുകാർക്ക് പരാതി ഉണ്ടായിരുന്നു. ഇതിനുപിന്നാലെ കഴിഞ്ഞ ദിവസം കാറിൽ എത്തിയ സംഘത്തെ നാട്ടുകാർ തടഞ്ഞു വെച്ച് ചോദ്യം ചെയ്തിരുന്നു. പിന്നാലെ പോലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയിൽ പ്രതികൾ ഉപേക്ഷിച്ച രാസലഹരി വിൽപ്പനയ്ക്കായി അളക്കുന്ന ത്രാസ്സ് പോലീസ് കണ്ടെടുക്കുന്നത് നാട്ടുകാർ കണ്ടിരുന്നു. പ്രതികൾ ലഹരി വിൽപ്പന നടത്തുന്നതായും നാട്ടുകാർക്ക് സംശയം ഉണ്ടായിരുന്നു. തുടർന്ന് പോലീസ് പരിശോധന വീട്ടിൽ എത്തിയ സമയത്ത് വീടിന്റെ മുകൾനിലയിലെ ഒരുമുറിയിൽ യുവതിയും മറ്റൊരു മുറിയിൽ പെൺകുട്ടിയും ഒളിച്ച നിലയിൽ കണ്ടെത്തുകയായിരുന്നെന്ന് നാട്ടുകാർ പറഞ്ഞു.

പൊലീസ് പരിശോധനയ്ക്കിടെ അംഗ സംഘം കടന്നുകളഞ്ഞിരുന്നു. കോഴിക്കോട് സ്വദേശിയായ പതിനാറുകാരിയെയായിരുന്നു സംഘം തട്ടികൊണ്ട് വന്ന് രഹസ്യകേന്ദ്രത്തിലെ മുറിയിൽ ഒളിപ്പിച്ചിരുന്നത്.സംഭവത്തിൽ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ രണ്ടു പേർ ഉൾപ്പെടെ തടങ്കലിൽ പാർപ്പിച്ച സംഘത്തിലെ ഏഴ് പേർക്കെതിരെ ചേവായൂർ പൊലീസ് പോക്സോ കേസെടുത്ത് അന്വേഷണം തുടങ്ങി.

പ്രതികളെ കണ്ടെത്താൻ ചേവായൂർ പൊലീസ് പ്രത്യേക അന്വേഷണ സംഘം വ്യാപകമായി അന്വേഷണം തുടങ്ങി. കഴിഞ്ഞ മാസം 15നു രാത്രി 10.30നു കാറിൽ എത്തിയ രണ്ടു പേർ വീടിനു മുന്നിൽ റോഡിൽ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയതായാണ് പൊലീസിനു ലഭിച്ച വിവരം. പരാതി ലഭിച്ചതിനെ തുടർന്ന് ചേവായൂർ ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ പ്രത്യേക സ്ക്വാഡ് രൂപീകരിച്ചു അന്വേഷണം നടത്തുകയായിരുന്നു.

ബന്ധുവിനു ലഭിച്ച ഫോൺ കോൾ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ കുട്ടിയെ സംഘം നെടുമ്പാശ്ശേരിയിൽ എത്തിച്ചതായി വിവരം ലഭിച്ചു. അന്വേഷണത്തിൽ കുട്ടി സംഘത്തിൽനിന്നു രക്ഷപ്പെട്ടു തൃശൂർ കെഎസ്ആർടിസി സ്റ്റാൻഡിൽ എത്തിയതായി പൊലീസ് കണ്ടെത്തിയിരുന്നു. സൈബർ പൊലീസ് സഹകരണത്തോടെ പൊലീസ് തൃശൂർ സ്റ്റാൻഡിൽ എത്തിയെങ്കിലും പിന്നീട് കുട്ടിയെ കണ്ടെത്താൻ കഴിഞ്ഞില്ല.

ഒരു സുഹൃത്താണ് ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട് പെൺകുട്ടിയെ രാത്രി ഫോണിൽ ബന്ധപ്പെട്ടതെന്നു പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇയാൾ മറ്റൊരു സുഹൃത്തിന്റെ സഹായത്തോടെ കോഴിക്കോട് എത്തി കാറിൽ കയറ്റി തട്ടിക്കൊണ്ടു പോകുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/368317/locals-said-that-when-the-police-arrived-at-the-house-in-chettakandi-another-young-woman-was-with-the-girl)