---
title: "പുച്ഛവും ഒറ്റപ്പെടുത്തലും സഹിക്കാനാകാതെ  അമ്മായിയമ്മയെ എലിവിഷം നൽകി കൊന്നു ; കേസ് ഭാര്യയുടെ  അനിയത്തിയുടെ തലയിലിടാൻ നോക്കിയ മരുമകൻ ഒടുവിൽ  പിടിയിൽ"
english_title: "Unable to bear the contempt and isolation, the son-in-law killed his mother-in-law by giving her rat poison"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/365053/unable-to-bear-the-contempt-and-isolation-the-son-in-law-killed-his-mother-in-law-by-giving-her-rat-poison"
published_at: "2026-06-10T11:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a28fcfaab54c_Untitled-4_copy.jpg"
keywords: ["Son-in-Law", "killed", "Mother-in-Law", "Poison"]
---

# പുച്ഛവും ഒറ്റപ്പെടുത്തലും സഹിക്കാനാകാതെ  അമ്മായിയമ്മയെ എലിവിഷം നൽകി കൊന്നു ; കേസ് ഭാര്യയുടെ  അനിയത്തിയുടെ തലയിലിടാൻ നോക്കിയ മരുമകൻ ഒടുവിൽ  പിടിയിൽ

> **Lead Summary:** കുടുംബത്തിലെ അവഗണനയും ഒറ്റപ്പെടുത്തലും അതിരുവിട്ടപ്പോൾ അമ്മായിയമ്മയ്ക്ക് ചിക്കൻ കറിയിൽ എലിവിഷം കലർത്തി നൽകി മരുമകൻ പകരംവീട്ടി.

## Article Content

കുടുംബത്തിലെ അവഗണനയും ഒറ്റപ്പെടുത്തലും അതിരുവിട്ടപ്പോൾ അമ്മായിയമ്മയ്ക്ക് ചിക്കൻ കറിയിൽ എലിവിഷം കലർത്തി നൽകി മരുമകൻ പകരംവീട്ടി.

ഇന്തോനേഷ്യയിലെ സെൻട്രൽ ജാവയിലാണ് സിനിമയെ വെല്ലുന്ന ഈ കൊലപാതക സംഭവം നടന്നത്. പുർവാഡി വാഹ്യുദി എന്ന നാൽപ്പതുകാരനാണ് അമ്മായിയമ്മയായ അമിനയെ (57) ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ പോലീസിന്റെ പിടിയിലായത്.

കോഴിയിറച്ചി കൊണ്ടുള്ള സ്പെഷ്യൽ വിഭവമായ 'ചിക്കൻ സതേ' വാങ്ങി അതിൽ എലിവിഷം മുക്കിയ ശേഷമാണ് ഇയാൾ അമ്മായിയമ്മയ്ക്ക് കൊടുത്തത്. യാതൊരു സംശയവും തോന്നാത്ത രീതിയിൽ അതിബുദ്ധിപൂർവ്വമായാണ് പ്രതി ഈ കൊലപാതകം പ്ലാൻ ചെയ്തത്.

ഓൺലൈൻ കൊറിയർ സർവീസ് വഴിയാണ് ഇയാൾ വിഷം കലർത്തിയ ഭക്ഷണം അമ്മായിയമ്മയുടെ വീട്ടിലേക്ക് അയച്ചത്. ഓർഡർ ബുക്ക് ചെയ്യാൻ സ്വന്തം ഭാര്യയുടെ അനിയത്തിയുടെ പേരും ഫോട്ടോയുമാണ് ഇയാൾ ഉപയോഗിച്ചത്.

കൊറിയർ എടുക്കാൻ വന്ന ഡ്രൈവർക്ക് ചെറിയ സംശയം തോന്നിയെങ്കിലും, താൻ അമിനയുടെ മകനാണെന്ന് പറഞ്ഞ് പ്രതി വിശ്വസിപ്പിച്ചു. മാത്രമല്ല , ഈ ഫുഡ്‌ വീട്ടിൽ കൊടുക്കുമ്പോൾ 'ചേച്ചി കൊടുത്തുവിട്ടതാണ്' എന്ന് പറയണമെന്ന് ഡ്രൈവർക്ക് പ്രത്യേക നിർദ്ദേശവും നൽകി.

കേസ് ഭാര്യയുടെ സഹോദരിയുടെ തലയിൽ കെട്ടിവെക്കാനായിരുന്നു ശ്രമം. ഛർദ്ദിച്ച് അവശയായ നിലയിലാണ് അമിനയെ പിന്നീട് കണ്ടെത്തിയത്. എവിടെ നിന്നാണ് വന്നതെന്ന് അറിയാത്തതുകൊണ്ട് ഈ ചിക്കൻ കഴിക്കരുതെന്ന് അമിനയുടെ ഇളയ മകൾ അമ്മയ്ക്ക് മുന്നറിയിപ്പ് നൽകിയിരുന്നു.

അമ്മയുടെ മരണത്തിൽ സംശയം തോന്നിയ മകൾ പോലീസിൽ പരാതി നൽകിയതോടെയാണ് സംഭവം പുറത്തുവന്നത്. ഇതിനിടയിൽ അമിനയുടെ വീട്ടിലെ കോഴികളും ചത്ത നിലയിൽ കണ്ടെത്തിയതോടെ അയൽക്കാർക്കും സംശയമായി.

ഇതോടെ കഴിഞ്ഞ മെയ് മാസം സംസ്കരിച്ച അമിനയുടെ മൃതദേഹം പുറത്തെടുത്ത് ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കുകയായിരുന്നു. പോസ്റ്റുമോർട്ടത്തിലാണ് ആന്തരികാവയവങ്ങളിൽ എലിവിഷത്തിന്റെ സാന്നിധ്യം കണ്ടെത്തിയത്.ആസൂത്രിത കൊലപാതകത്തിന് പിടിയിലായ പ്രതിക്ക് ഇന്തോനേഷ്യൻ നിയമപ്രകാരം വധശിക്ഷയോ, ജീവപര്യന്തം തടവോ അല്ലെങ്കിൽ കുറഞ്ഞത് 20 വർഷം വരെയുള്ള ജയിൽ ശിക്ഷയോ ലഭിക്കാം.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/365053/unable-to-bear-the-contempt-and-isolation-the-son-in-law-killed-his-mother-in-law-by-giving-her-rat-poison)