---
title: "പിണറായിയിൽ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ  അറസ്റ്റിലായവർ  നിരപരാധികളാണെന്ന് കുടുംബം ; ആത്മഹത്യ സദാചാര ഗുണ്ടായിസത്തെതുടർന്നാണെന്നും, ആത്മഹത്യാക്കുറിപ്പ് ലഭിച്ചിട്ടുണ്ടെന്നും പൊലീസ്"
english_title: "Family says those arrested in Pinarayi suicide case are innocent; Police say suicide was due to moral turpitude, suicide note found"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/297346/family-says-those-arrested-in-pinarayi-suicide-case-are-innocent-police-say-suicide-was-due-to-moral-turpitude-suicide-note-found"
published_at: "2025-06-20T14:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68551c89c81fd_download_(1).jpg"
keywords: []
---

# പിണറായിയിൽ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ  അറസ്റ്റിലായവർ  നിരപരാധികളാണെന്ന് കുടുംബം ; ആത്മഹത്യ സദാചാര ഗുണ്ടായിസത്തെതുടർന്നാണെന്നും, ആത്മഹത്യാക്കുറിപ്പ് ലഭിച്ചിട്ടുണ്ടെന്നും പൊലീസ്

> **Lead Summary:** പിണറായി: പിണറായി കായലോട്ടെ യുവതിയുടെ ആത്മഹത്യക്ക് കാരണം ആൺസുഹൃത്താണെന്ന ആരോപണവുമായി കുടുംബം. റസീനയുടെ പണവും സ്വർണവും തട്ടിയെടുത്തു. പൊലീസ് അറസ്റ്റ് ചെയ്തവർ നിരപരാധികളാണ്. സദാചാര പൊലീസിങ് നടന്നിട്ടില്ലെന്നും യുവതിയുടെ മാതാവ് പറഞ്ഞു.

## Article Content

പിണറായി: പിണറായി കായലോട്ടെ യുവതിയുടെ ആത്മഹത്യക്ക് കാരണം ആൺസുഹൃത്താണെന്ന ആരോപണവുമായി കുടുംബം. റസീനയുടെ പണവും സ്വർണവും തട്ടിയെടുത്തു. പൊലീസ് അറസ്റ്റ് ചെയ്തവർ നിരപരാധികളാണ്. സദാചാര പൊലീസിങ് നടന്നിട്ടില്ലെന്നും യുവതിയുടെ മാതാവ് പറഞ്ഞു.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് റസീനയെ മരിച്ച നിലയിൽ കണ്ടെത്തിയത്. സദാചാര ആക്രമണമെന്നരോപിച്ച് മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പൊലീസ് അറസ്റ്റ് ചെയ്തവരെല്ലാം യുവതിയുടെ ബന്ധുക്കളാണ്.

പറമ്പായി സ്വദേശികളായ വി.സി.മുബഷിർ, കെ.എ. ഫൈസൽ, വി.കെ.റഫ്നാസ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റിലായവര്‍ എസ്‍ഡിപിഐ പ്രവര്‍ത്തകരാണെന്ന് പൊലീസ് പറഞ്ഞു. ആൺസുഹൃത്തുമായി കാറിൽ ഒരുമിച്ച് കണ്ടതിന്റെ പേരിൽ പരസ്യ വിചാരണ നടത്തിയ മനോവിഷമത്തിലാണ് പറമ്പായി സ്വദേശി റസീന ആത്മഹത്യ ചെയ്തതെന്നാണ് പരാതി. എന്നാൽ ആൺ സുഹൃത്ത് പണവും സ്വർണവും തട്ടിയെടുത്തതിൽ മനംനൊന്താണ് യുവതിയുടെ ആത്മഹത്യ എന്നും കുടുംബത്തിൻ്റെ ആരോപണമുണ്ട്.

മയ്യിൽ സ്വദേശിയായ യുവാവിനൊപ്പം അച്ചങ്കര പള്ളിക്ക് സമീപം കാറിൽ സംസാരിച്ചിരിക്കുകയായിരുന്നു റസീന. നിലവിൽ അറസ്റ്റിലായ പ്രതികൾ ഇരുവരെയും ചോദ്യം ചെയ്തു. കൂടുതൽ ആൾക്കാരെ വിളിച്ചുവരുത്തി പരസ്യമായി അപമാനിച്ചെന്നും റസീനയുടെ ആത്മഹത്യ കുറിപ്പിൽ പറയുന്നു. തുടർന്ന് യുവാവിനെ സമീപത്തെ മൈതാനത്ത് എത്തിച്ച് ക്രൂരമായി മർദിച്ചെന്നും മൊബൈൽ ഫോണും, ടാബും പ്രതികൾ കൈക്കലാക്കിയെന്നും പരാതിയുണ്ട്. പിന്നാലെയാണ് റസീനയെ മരിച്ച നിലയിൽ കണ്ടെത്തിയത്.

ആത്മഹത്യ കുറിപ്പിലെ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് മൂന്ന് പേരെ പിണറായി പൊലീസ് അറസ്റ്റ് ചെയ്തത്. റസീനയുടെ കുടുംബത്തിന്റെ പരാതിയിൽ തലശേരി ACP യുടെ മേൽനോട്ടത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എന്നാൽ ആൺ സുഹൃത്ത് റസീനയുടെ സ്വർണവും പണവും തട്ടിയെടുത്തതായും ഇക്കാര്യം വീട്ടുകാർ അറിഞ്ഞതാണ് ആത്മഹത്യക്ക് കാരണമെന്നും അറസ്റ്റിലായവരുടെ ബന്ധുക്കൾ ആരോപിക്കുന്നു.

അതേ സമയം കായലോട് റസീനയുടെ ആത്മഹത്യ സദാചാര ​ഗുണ്ടായിസം തന്നെയാണെന്ന് സിറ്റി പൊലീസ് കമ്മീഷണർ പി. നിധിൻ രാജ് വ്യക്തമാക്കി.

പ്രതികൾക്കെതിരെ ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തി. റസീനയുടെ ആത്മഹത്യക്കുറിപ്പ് ലഭിച്ചതായി കമ്മീഷണർ‌ നിതിൻ രാജ് വ്യക്തമാക്കി.

സുഹൃത്തിനെ കുറ്റപ്പെടുത്തുന്നതൊന്നും ആത്മഹത്യക്കുറിപ്പിലില്ല. യുവാവിനെ പ്രതികൾ മർദിച്ചിരുന്നെന്നും ഇയാളെ കാണാനില്ലെന്നും കമ്മീഷണർ അറിയിച്ചു. തലശ്ശേരി എസിപിയുടെ നേതൃത്വത്തിലുളള സംഘത്തിനാണ് അന്വേഷണ ചുമതല.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/297346/family-says-those-arrested-in-pinarayi-suicide-case-are-innocent-police-say-suicide-was-due-to-moral-turpitude-suicide-note-found)