---
title: "നെന്മാറ ഇരട്ടക്കൊലക്കേസ്സിൽ പ്രതിക്ക് കുറ്റബോധമില്ല ; ചെയ്ത കൃത്യത്തിൽ ഇയാൾ സന്തോഷവാൻ -പാലക്കാട് എസ്പി അജിത്കുമാർ "
english_title: "The accused in the Nenmara double murder case is not guilty; he is happy with what he did - Palakkad SP Ajithkumar"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/266578/the-accused-in-the-nenmara-double-murder-case-is-not-guilty-he-is-happy-with-what-he-did-palakkad-sp-ajithkumar"
published_at: "2025-01-29T12:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6799cbefe59f3_download_(1).jpg"
keywords: []
---

# നെന്മാറ ഇരട്ടക്കൊലക്കേസ്സിൽ പ്രതിക്ക് കുറ്റബോധമില്ല ; ചെയ്ത കൃത്യത്തിൽ ഇയാൾ സന്തോഷവാൻ -പാലക്കാട് എസ്പി അജിത്കുമാർ 

> **Lead Summary:** പാലക്കാട് നെന്മാറ ഇരട്ടക്കൊലക്കേസിൽ പിടിയിലായ പ്രതി ചെന്താമരയെ ഇന്ന് കോടതിയിൽ ഹാജരാക്കുമെന്ന് പാലക്കാട് എസ്പി അജിത് കുാമർ. പ്രതിയെ കസ്റ്റഡിയിൽ വിട്ടുകിട്ടുന്നതിനായി അപേക്ഷ നൽകുമെന്ന് പൊലീസ് പറഞ്ഞു.

## Article Content

പാലക്കാട് നെന്മാറ ഇരട്ടക്കൊലക്കേസിൽ പിടിയിലായ പ്രതി ചെന്താമരയെ ഇന്ന് കോടതിയിൽ ഹാജരാക്കുമെന്ന് പാലക്കാട് എസ്പി അജിത് കുാമർ. പ്രതിയെ കസ്റ്റഡിയിൽ വിട്ടുകിട്ടുന്നതിനായി അപേക്ഷ നൽകുമെന്ന് പൊലീസ് പറഞ്ഞു.

കൊല നടത്തിയ പ്രദേശത്ത് തെളിവെടുപ്പ് നടത്തണം. 2019 മുതൽ സുധാകരന്റെ കുടുംബത്തോട് പ്രതിയ്ക്ക് വൈരാഗ്യമുണ്ട്. ഭാര്യ പിരിഞ്ഞു പോയത് സജിതയുടെ കുടുംബം കാരണമാണെന്ന് പ്രതി കരുതി. പ്രതിയ്ക്ക് കുറ്റബോധമില്ലെന്നും ചെയ്ത കൃത്യത്തിൽ ഇയാൾ സന്തോഷവാനാണെന്നും പൊലീസ് പറഞ്ഞു. വാർത്താ സമ്മേളനത്തിലാണ് പ്രതിയുടെ മൊഴി പൊലീസ് വിശദീച്ചത്.

പ്രതിയെ പുറത്തു വിടാതിരിക്കാൻ വേണ്ട നടപടി പൊലീസ് സ്വീകരിക്കും. വിചാരണ അതിവേഗം നടത്തി ശിക്ഷ ഉറപ്പാക്കുമെന്നും എസ്പി പറഞ്ഞു. പ്രതിയെ ഇന്നലെ രാത്രി 10.30 നാണ് പിടി കൂടിയത്. പല സ്ഥലങ്ങളിൽ നിന്ന് വിവരങ്ങൾ ലഭിച്ചു. എല്ലാം പരിശോധിച്ചു. വീടിൻ്റെ സമീപത്തെ പാടത്ത് നിന്നാണ് പിടിച്ചത്. വിശദമായി ചോദ്യം ചെയ്തു. ഇനിയും കുറെ കാര്യങ്ങൾ സ്ഥിരീകരിക്കാനുണ്ട്. പ്രതി പലതും വെളിപ്പെടുത്തിയിട്ടുണ്ട്.

കൊല നടന്നത് രാവിലെ 10 മണിയ്ക്കാണ്. കൊല ചെയ്ത ശേഷം സ്വന്തം വീട്ടിലെത്തി. പിന്നീട് മലയുടെ ഭാഗത്തേക്ക് പോയി. രണ്ടു ദിവസം അവിടെ നിന്നു. പൊലീസിൻ്റെ പരിശോധന ഇയാൾ നിരീക്ഷിച്ചു വരികയായിരുന്നു. ഭൂപ്രകൃതിയെ കുറിച്ച് പ്രതിയ്ക്ക് വ്യക്തമായ ധാരണയുണ്ടായിരുന്നു. ഭക്ഷണം കിട്ടാത്തതാണ് പ്രതി താഴെ വരാൻ കാരണമെന്നും എസ്പി പറഞ്ഞു.

മന്ത്രവാദികളെ കണ്ടിട്ടില്ലെന്ന് പ്രതി മൊഴി നൽകിയിട്ടുണ്ട്. എന്നാൽ അത് വിശ്വസിച്ചിട്ടില്ല. നെന്മാറയിലേത് ആസൂത്രിത കൊലപാതകമാണ്. ആയുധം നേരത്തെ വാങ്ങി വെച്ചു. പ്രതി വിഷം കഴിച്ചിട്ടില്ല. പൊലീസിനെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമായിരുന്നു അത്. മുള്ളുവേലി ചാടിക്കടന്നതിൻ്റെ പാടുകൾ ശരീരത്തിലുണ്ട്. പ്രതി ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നുണ്ട്. പറയുന്ന എല്ലാ കാര്യങ്ങളും വിശ്വസിക്കാനാകുന്നില്ല. സുധാകരനോട് നേരത്തെ തന്നെയുള്ള വൈരാഗ്യമാണ്. തലേ ദിവസം സുധാകരനുമായി തർക്കം ഉണ്ടായി. സുധാകരൻ്റെ കുടുംബത്തോട് പ്രതിക്ക് പകയുണ്ട്. പ്രതിയ്ക്ക് രക്ഷപ്പെടാൻ ആരുടെയും സഹായം കിട്ടിയിട്ടില്ലെന്നും പൊലീസ് പറഞ്ഞു.

‍ജാമ്യത്തിൽ ഇറങ്ങിയ ശേഷം പാറമടയിലെ സെക്യൂരിറ്റിയായിരുന്നു. രണ്ടു മാസം മുമ്പ് ഈ ജോലി നഷ്ടപ്പെട്ടു. അതിനു ശേഷമാണ് ഇങ്ങോട്ട് വന്നത്. പുതിയ ജോലി കിട്ടിയ ശേഷം ഇവിടെ നിന്ന് പോകാനായിരുന്നു തീരുമാനം. നെൻമാറ പൊലീസിൻ്റെ വീഴ്ചയിൽ കൂടുതൽ അന്വേഷണം നടത്തും. മികച്ച പ്ലാനിംഗ് ഉള്ള വ്യക്തിയാണ് പ്രതി. പ്രതിക്ക് മൂന്ന് ഫോൺ ഉണ്ട്. പ്രതി എസ്എസ്എൽസി പാസായിട്ടില്ലെന്നും എസ്പി അജിത് കുമാർ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/266578/the-accused-in-the-nenmara-double-murder-case-is-not-guilty-he-is-happy-with-what-he-did-palakkad-sp-ajithkumar)