---
title: "സുപ്രധാന വിവരങ്ങൾ സർക്കാർ മറച്ചുവെച്ചു ; ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിട്ടത് കൂടുതൽ ഭാഗങ്ങൾ നീക്കിയ ശേഷം "
english_title: "Government withheld vital information;The Hema Committee report was released after removing more sections"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/230459/government-withheld-vital-informationthe-hema-committee-report-was-released-after-removing-more-sections"
published_at: "2024-08-23T11:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c823e785aee_download_(7).jpg"
keywords: []
---

# സുപ്രധാന വിവരങ്ങൾ സർക്കാർ മറച്ചുവെച്ചു ; ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിട്ടത് കൂടുതൽ ഭാഗങ്ങൾ നീക്കിയ ശേഷം 

> **Lead Summary:** ** **പുറത്തുവിട്ട ഹേമ കമ്മിറ്റി റിപ്പോ‍ർട്ടിൽ സർക്കാർ കൂടുതൽ ഭാഗങ്ങൾ വെട്ടിയതിൽ വിവാദം. വിവരാവകാശ കമ്മീഷൻ നിർദ്ദേശിച്ചതിനേക്കാൾ കൂടുതൽ ഭാഗങ്ങൾ സർക്കാർ ഒഴിവാക്കിയെന്ന ആരോപണമാണ് ഇപ്പോള്‍ ഉയരുന്നത്.

## Article Content

** **പുറത്തുവിട്ട ഹേമ കമ്മിറ്റി റിപ്പോ‍ർട്ടിൽ സർക്കാർ കൂടുതൽ ഭാഗങ്ങൾ വെട്ടിയതിൽ വിവാദം. വിവരാവകാശ കമ്മീഷൻ നിർദ്ദേശിച്ചതിനേക്കാൾ കൂടുതൽ ഭാഗങ്ങൾ സർക്കാർ ഒഴിവാക്കിയെന്ന ആരോപണമാണ് ഇപ്പോള്‍ ഉയരുന്നത്.

റിപ്പോര്‍ട്ടിലെ 49 മുതൽ 53 വരെയുള്ള പേജുകൾ സര്‍ക്കാര്‍ ഒഴിവാക്കി. ആകെ 129 പാരഗ്രാഫുകളാണ് സര്‍ക്കാര്‍ ഒഴിവാക്കിയത്. ഇത് ഒഴിവാക്കിയുള്ള റിപ്പോര്‍ട്ടാണ് സര്‍ക്കാര്‍ പുറത്തുവിട്ടത്.

21 പാരഗ്രാഫുകൾ ഒഴിവാക്കാനാണ് വിവരാവകാശ കമ്മീഷൻ നിർദ്ദേശിച്ചത്. ഇതിന് വിരുദ്ധമായാണ് സര്‍ക്കാരിന്‍റെ വെട്ടിനീക്കൽ. സുപ്രധാന വിവരങ്ങൾ സർക്കാർ മറച്ചുവെച്ചുവെന്നാണ് ആക്ഷേപം.

വിവരാവകാശ നിയമ പ്രകാരം റിപ്പോര്‍ട്ടിന്‍റെ പകര്‍പ്പിനായി അപേക്ഷകർക്ക് നൽകിയ അറിയിപ്പിലും ഈ ഭാഗം ഒഴിവാക്കുന്നത് വ്യക്തമാക്കിയിരുന്നില്ല.

സ്വകാര്യതയെ മാനിച്ചാണ് റിപ്പോർട്ട് പുറത്തുവിട്ടതെന്ന് സർക്കാര്‍ വിശദീകരണം. സ്വകാര്യ വിവരങ്ങൾ ഒഴിവാക്കാൻ വിവരവകാശ കമ്മീഷൻ നിർദ്ദേശിച്ചിരുന്നു.

ഇത് പരിഗണിച്ചാണ് കൂടുതൽ പാരഗ്രാഫുകൾ ഒഴിവാക്കിയതെന്നാണ് സര്‍ക്കാര്‍ വിശദീകരണം. എന്നാല്‍, വിവരാവകാശ കമ്മീഷൻ ഒഴിവാക്കാൻ നിര്‍ദേശിച്ച 96ാം പാരഗ്രാഫ് പുറത്തു വിട്ട റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുമുണ്ട്. അതേസമയം, ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിൽ കൂടുതല്‍ ഒന്നും വിശദീകരിക്കാനില്ലെന്ന് മന്ത്രി സജി ചെറിയാൻ വ്യക്തമാക്കി. സര്‍ക്കാര്‍ നിലപാട് നേരത്തെ വിശദീകരിച്ചതാണ്.

ഇനി കൂടുതലൊന്നും പറയാനില്ല. തുടര്‍ നടപടി കോടതി തീരുമാനിക്കട്ടെയെന്നും സജി ചെറിയാൻ പറഞ്ഞു. അതേസമയം, ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാൻ ആകില്ലെന്ന് മന്ത്രി എ കെ ബാലൻ ആവര്‍ത്തിച്ചു. അന്വേഷണം നടത്തിയശേഷം മാത്രമെ കേസില്‍ തീരുമാനം എടുക്കാനാകു. ഹൈക്കോടതി പത്തിന് കേസ് പരിഗണിക്കുമ്പോള്‍ വ്യക്തത വരും.

പരാതിക്കാര്‍ മുമ്പിൽ ഇല്ല പിന്നിലാണെന്നും എകെ ബാലൻ പറഞ്ഞു. റിപ്പോര്‍ട്ടില്‍ പോക്സോ പരാതി ഉണ്ടോയെന്ന് അറിയില്ലെന്നും ചില പേജുകള്‍ ഒഴിവാക്കിയാണോ പുറത്ത് വിട്ടതെന്ന് അറിയില്ലെന്നും സ്വമേധയാ കേസ് എടുക്കാൻ ആകില്ലെന്നും വനിത കമ്മീഷൻ അധ്യക്ഷ പി സതീദേവി പറഞ്ഞു.

പോക്സോ പരാതി ഉണ്ടോയെന്ന് ഹൈക്കോടതി പരിശോധിക്കട്ടെ. കോടതി പറഞ്ഞാല്‍ നടപടി സ്വീകരിക്കും.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/230459/government-withheld-vital-informationthe-hema-committee-report-was-released-after-removing-more-sections)