---
title: "സ്വത്ത് കിട്ടിയതോടെ മക്കൾ അവഗണിച്ചു, തിരിച്ചുചോദിച്ചപ്പോൾ വയോധികയെ കൊന്ന് കെട്ടിത്തൂക്കിയത് മരുമകൾ"
english_title: "After getting the property, the children ignored it, and when they asked back, the daughter-in-law killed and strangled the old woman."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/220329/after-getting-the-property-the-children-ignored-it-and-when-they-asked-back-the-daughter-in-law-killed-and-strangled-the-old-woman"
published_at: "2024-07-16T10:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6696036012361_669600e4ae9c2_ammalu.jpg"
keywords: []
---

# സ്വത്ത് കിട്ടിയതോടെ മക്കൾ അവഗണിച്ചു, തിരിച്ചുചോദിച്ചപ്പോൾ വയോധികയെ കൊന്ന് കെട്ടിത്തൂക്കിയത് മരുമകൾ

> **Lead Summary:** *** ***സ്വത്ത് കിട്ടിയതോടെ മക്കൾ അവഗണിച്ചു പിന്നാലെ തിരിച്ചുചോദിച്ചപ്പോൾ വയോധികയെ കൊന്ന് കെട്ടിത്തൂക്കിയത് മരുമകൾ. കൊളത്തൂര്‍ ചേപ്പനടുക്കത്തെ പരേതനായ നാരായണന്‍ നായരുടെ ഭാര്യ പുക്ലത്ത് അമ്മാളുവമ്മയാണ് കൊല്ലപ്പെട്ടത്.

## Article Content

*** ***സ്വത്ത് കിട്ടിയതോടെ മക്കൾ അവഗണിച്ചു പിന്നാലെ തിരിച്ചുചോദിച്ചപ്പോൾ വയോധികയെ കൊന്ന് കെട്ടിത്തൂക്കിയത് മരുമകൾ. കൊളത്തൂര്‍ ചേപ്പനടുക്കത്തെ പരേതനായ നാരായണന്‍ നായരുടെ ഭാര്യ പുക്ലത്ത് അമ്മാളുവമ്മയാണ് കൊല്ലപ്പെട്ടത്.

2014 സെപ്റ്റംബറിലാണ് സംഭവം. വീടിന്റെ ചായ്പില്‍ കിടന്നുറങ്ങുകയായിരുന്ന അമ്മാളുവമ്മയെ കൊലപ്പെടുത്തിയശേഷം കൊലപാതകം ആത്മഹത്യയാണെന്ന് വരുത്തിത്തീര്‍ക്കാനായി മൃതദേഹം കെട്ടിത്തൂക്കുകയും ചെയ്തുവെന്ന് കുറ്റപത്രം പറയുന്നു.

രണ്ടും മൂന്നും പ്രതികളായ അമ്മാളുവമ്മയുടെ മകന്‍ കമലാക്ഷന്‍ (57), ചെറുമകന്‍ ശരത് (29) എന്നിവരെ കോടതി വെറുതേ വിട്ടിരുന്നു. അമ്മാളുവമ്മയുടെ പേരിലുള്ള സ്ഥലംവിറ്റ് പ്രതികളുടെ പേരില്‍ വാങ്ങിയ സ്ഥലം തിരിച്ചെഴുതിത്തരണമെന്നാവശ്യപ്പെട്ടതിലുള്ള തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.

കഴുത്ത് ഞെരിച്ചും തലയിണ ഉപയോഗിച്ച് മുഖത്തമര്‍ത്തിയും നൈലോണ്‍ കയര്‍ കഴുത്തിന് ചുറ്റിയും കൊലപ്പെടുത്തിയെന്നാണ് കേസ്. കേസില്‍ മകന്റെ ഭാര്യയെ ജീവപര്യന്തം തടവിനും പിഴയടയ്ക്കാനും കോടതി ശിക്ഷിച്ചു.

കൊളത്തൂര്‍ ചേപ്പനടുക്കത്തെ പി.അംബികയെയാണ് (49) കാസര്‍കോട് ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി (ഒന്ന്) ജഡ്ജി എ.മനോജ് ശിക്ഷിച്ചത്. കൊലപാതകത്തിന് ജീവപര്യന്തംതടവും രണ്ടുലക്ഷം രൂപ പിഴയുമാണ് ശിക്ഷ.

തെളിവ് നശിപ്പിച്ചതിന് അഞ്ചുവര്‍ഷം തടവും രണ്ടുലക്ഷം രൂപ പിഴയും ശിക്ഷിച്ചു. പിഴയടച്ചില്ലെങ്കില്‍ യഥാക്രമം രണ്ടുവര്‍ഷം, ഒരുവര്‍ഷം വീതം അധികതടവും അനുഭവിക്കണം.

ബേഡകം പോലീസെടുത്ത കേസില്‍ പ്രാഥമികാന്വേഷണം നടത്തിയത് ബേഡകം എസ്.ഐ. ആയിരുന്ന കെ.ആനന്ദനും തുടരന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത് ആദൂര്‍ ഇന്‍സ്‌പെക്ടറായിരുന്ന എ.സതീഷ്‌കുമാറുമാണ്. പ്രോസിക്യൂഷനുവേണ്ടി അഡീഷണല്‍ ഗവ. പ്ലീഡര്‍ ഇ.ലോഹിതാക്ഷന്‍, ആതിര ബാലന്‍ എന്നിവര്‍ ഹാജരായി

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/220329/after-getting-the-property-the-children-ignored-it-and-when-they-asked-back-the-daughter-in-law-killed-and-strangled-the-old-woman)