---
title: "ഷാജി നിരപരാധി, മാർഗംകളി ഫലം അട്ടിമറിക്കാൻ ചിലർ സമീപിച്ചു; ഷാജിയുടെ മരണത്തിനു പിന്നാലെ സഹോദരൻ "
english_title: "Shaji was innocent, Margamkali was approached by some to overturn the result;After Shaji's death, his brother"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/191550/shaji-was-innocent-margamkali-was-approached-by-some-to-overturn-the-resultafter-shajis-death-his-brother"
published_at: "2024-03-14T10:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f28707193ff_65f27bf1ba220_shaji.jpg"
keywords: []
---

# ഷാജി നിരപരാധി, മാർഗംകളി ഫലം അട്ടിമറിക്കാൻ ചിലർ സമീപിച്ചു; ഷാജിയുടെ മരണത്തിനു പിന്നാലെ സഹോദരൻ 

> **Lead Summary:** ***കണ്ണൂർ:*** കേരള സർവകലാശാല യുവജനോത്സവത്തിൽ മത്സരഫലം അനുകൂലമാക്കുന്നതിനു സഹായിക്കണമെന്ന് ആവശ്യപ്പെട്ട് ചിലർ സമീപിച്ചിരുന്നതായി, കോഴ ആരോപണം നേരിട്ടതിനെ തുടർന്ന് ആത്മഹത്യ ചെയ്ത വിധികർത്താവ് പി.എൻ. ഷാജിയുടെ കുടുംബം.

## Article Content

***കണ്ണൂർ:*** കേരള സർവകലാശാല യുവജനോത്സവത്തിൽ മത്സരഫലം അനുകൂലമാക്കുന്നതിനു സഹായിക്കണമെന്ന് ആവശ്യപ്പെട്ട് ചിലർ സമീപിച്ചിരുന്നതായി, കോഴ ആരോപണം നേരിട്ടതിനെ തുടർന്ന് ആത്മഹത്യ ചെയ്ത വിധികർത്താവ് പി.എൻ. ഷാജിയുടെ കുടുംബം.

ഷാജി തന്നെയാണ് ഇക്കാര്യം പറഞ്ഞതെന്നു സഹോദരൻ അനിൽകുമാർ വ്യക്തമാക്കി. സംഭവത്തിൽ ഷാജി നിരപരാധിയാണെന്നും അദ്ദേഹം പറഞ്ഞു. ഇന്നലെ വൈകിട്ടാണു ഷാജിയെ കണ്ണൂരിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പോസ്റ്റ്‌മോർട്ടത്തിനുശേഷം ഇന്ന് 12 മണിയോടെ ഷാജിയുടെ മൃതദേഹം വീട്ടിലെത്തിക്കും.

തുടർന്ന് പയ്യാമ്പലത്ത് സംസ്കാര ചടങ്ങുകൾ നടക്കും. മത്സര ഫലം അനുകൂലമാക്കി കൊടുക്കണമെന്ന് ആവശ്യപ്പെട്ട് ചിലർ ഫോണിലൂടെ ബന്ധപ്പെട്ടിരുന്നു. ഒരു ടീമിനു കൊടുക്കണമെന്നാണ് അവർ ആവശ്യപ്പെട്ടത്. പക്ഷേ, ഷാജി വഴങ്ങിയില്ല. സംഭവത്തിൽ താൻ നിരപരാധിയാണെന്നും തന്നെ ചിലർ ബലിയാടാക്കുകയായിരുന്നുവെന്നും ഷാജി പറഞ്ഞതായും അനിൽകുമാർ പറഞ്ഞു.

വീട്ടിലേക്കു തിരിച്ചെത്തിയ ഷാജി അസ്വസ്ഥനായിരുന്നു. മാനസികപ്രയാസത്താൽ ഷാജിക്കു മറ്റുള്ളവരോട് അധികം സംസാരിക്കാൻ സാധിച്ചിരുന്നില്ല. തെറ്റ് ചെയ്തിട്ടില്ലെന്നത് അമ്മയെ മാത്രം ബോധ്യപ്പെടുത്തിയാൽ മതിയെന്നാണു ഷാജി വീട്ടുകാരോടു പറഞ്ഞത്. വ്യാഴാഴ്ച രാവിലെ മുറിയിൽ കയറിയ ഷാജി വൈകിട്ട് പുറത്തിറങ്ങാത്തതിനെ തുടർന്ന് വീട്ടുകാർ മുറി തുറന്നു നോക്കിയപ്പോഴാണ് മരിച്ചതായി കണ്ടത്. താൻ നിരപരാധിയാണെന്നും ഇതുവരെയും പൈസ വാങ്ങിയിട്ടില്ലെന്നും അർഹതപ്പെട്ടവർക്കു മാത്രമാണു മാർക്ക് കൊടുത്തതെന്നും തെറ്റു ചെയ്യില്ലെന്ന് അമ്മയ്ക്ക് അറിയാമെന്നും എഴുതിയ ഷാജിയുടെ ആത്മഹത്യാ കുറിപ്പ് പൊലീസ് കണ്ടെടുത്തു.

കഴിഞ്ഞ ശനിയാഴ്ച തിരുവനന്തപുരത്ത് നടന്ന കേരള സർവകലാശാലാ കലോത്സവത്തിലെ മാർഗംകളി മത്സരവുമായി ബന്ധപ്പെട്ടാണു കോഴ വിവാദം ഉണ്ടായത്. വിധി നിർണയത്തെപ്പറ്റി പരാതികൾ ഉയർന്നതോടെ മാർഗം കളി മത്സരം റദ്ദാക്കി. മത്സരത്തിന്റെ വിധി നിർണയത്തിന് എതിരെ യൂണിവേഴ്സിറ്റി കോളജ് അപ്പീലും പരാതിയും നൽകിയിരുന്നു. തുടർന്ന് സംഘാടകർ പൊലീസിനെ അറിയിച്ചു. സ്ഥലത്തെത്തിയ പൊലീസ് ഷാജിയെയും മറ്റു 2 പേരെയും കസ്റ്റഡിയിൽ എടുത്തു.

ഇതിനിടയിൽ ഇവിടെ വച്ച് ഇവർക്ക് മർദനമേറ്റതായും ആരോപണമുണ്ട്. നിരപരാധികളായ തങ്ങളെ കേസിൽ കുടുക്കിയതാണെന്നും എസ്എഫ്ഐ പ്രവർത്തകർ മർദിച്ചെന്നും രണ്ടാം പ്രതി ജോമറ്റ് പറഞ്ഞു. യൂണിവേഴ്സിറ്റി ആസ്ഥാനത്തിനു സമീപത്തെ വേദിയിലും പൊലീസ് സ്റ്റേഷനിലും ഷാജി ഭയപ്പെട്ടാണുനിന്നതെന്നും പറഞ്ഞു.

അന്നു രാത്രി തന്നെ ഇവരെ ജാമ്യത്തിൽ വിട്ടു. 11ന് വീട്ടിലെത്തിയ ഷാജി മനഃപ്രയാസം ബന്ധുക്കളെ അറിയിച്ചിരുന്നു. ഷാജിക്കെതിരെയുള്ള കൈക്കൂലി ആരോപണം വാസ്തവവിരുദ്ധമാണെന്നും ചിലർ കുടുക്കിയതാണെന്നും ബന്ധുക്കൾ പറഞ്ഞു.

നൃത്താധ്യാപകനായ ഷാജി സ്കൂൾ, കോളജ് വിദ്യാർഥികളെ വർഷങ്ങളായി പരിശീലിപ്പിക്കുന്നു. നേരത്തെ ചെറുകുന്നിൽ സ്ഥാപനം നടത്തിയിരുന്നു. ഷാജിയുടെ മാതാവ്: പൂത്തട്ട ലളിത. ഭാര്യ: ഷംന. (ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പറുകൾ: 1056, 0471-2552056)

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/191550/shaji-was-innocent-margamkali-was-approached-by-some-to-overturn-the-resultafter-shajis-death-his-brother)