---
title: "മാസപ്പടി വിവാദത്തിൽ സർക്കാറിന് വൻ തിരിച്ചടി ;   മുഖ്യമന്ത്രിയടക്കമുള്ളവർക്ക് നോട്ടീസ് അയക്കാൻ നിര്‍ദ്ദേശിച്ച് ഹൈക്കോടതി. "
english_title: "Massive setback for the government in month-long controversy;High Court directed to send notice to Chief Minister."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/167791/massive-setback-for-the-government-in-month-long-controversyhigh-court-directed-to-send-notice-to-chief-minister"
published_at: "2023-12-08T11:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6572b1a05759e_Untitled-4_copy.jpg"
keywords: []
---

# മാസപ്പടി വിവാദത്തിൽ സർക്കാറിന് വൻ തിരിച്ചടി ;   മുഖ്യമന്ത്രിയടക്കമുള്ളവർക്ക് നോട്ടീസ് അയക്കാൻ നിര്‍ദ്ദേശിച്ച് ഹൈക്കോടതി. 

> **Lead Summary:** ****മാസപ്പടി വിവാദത്തിൽ സർക്കാറിന് വൻ തിരിച്ചടി ; മുഖ്യമന്ത്രിയടക്കമുള്ളവർക്ക് നോട്ടീസ് അയക്കാൻ നിര്‍ദ്ദേശിച്ച് ഹൈക്കോടതി. കരിമണൽ കമ്പനിയിൽ നിന്നും മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണാ വിജയനും രമേശ് ചെന്നിത്തല, കുഞ്ഞാലിക്കുട്ടി അടക്കം രാഷ്ട്രീയ നേതാക്കളും പണം വാങ്ങിയതിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ നിര്‍ണായക നീക്കവുമായി ഹൈക്കോടതി.

## Article Content

****മാസപ്പടി വിവാദത്തിൽ സർക്കാറിന് വൻ തിരിച്ചടി ; മുഖ്യമന്ത്രിയടക്കമുള്ളവർക്ക് നോട്ടീസ് അയക്കാൻ നിര്‍ദ്ദേശിച്ച് ഹൈക്കോടതി. കരിമണൽ കമ്പനിയിൽ നിന്നും മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണാ വിജയനും രമേശ് ചെന്നിത്തല, കുഞ്ഞാലിക്കുട്ടി അടക്കം രാഷ്ട്രീയ നേതാക്കളും പണം വാങ്ങിയതിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ നിര്‍ണായക നീക്കവുമായി ഹൈക്കോടതി.

കേസിൽ സ്വമേധയാ  കക്ഷി ചേര്‍ന്ന കോടതി, മുഖ്യമന്ത്രിയടക്കമുള്ളവർക്ക് നോട്ടീസ് അയക്കാൻ നിര്‍ദ്ദേശിച്ചു. ഹര്‍ജിയിൽ എല്ലാവരെയും കേൾക്കണമെന്നും, എതിർകക്ഷികളെ കേൾക്കാതെ തീരുമാനം എടുക്കാനാകില്ലെന്ന് ജസ്റ്റിസ് കെ ബാബു ചൂണ്ടിക്കാട്ടി. ഇതോടെ കേസിൽ എതിർകക്ഷികളുടെ വാദം കേൾക്കുമെന്നും ഉത്തരവ്  വൈകുമെന്നും ഉറപ്പായി.

അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി മൂവാറ്റുപുഴ വിജിലൻസ് കോടതി തള്ളിയത് ചോദ്യം ചെയ്ത് ഗിരീഷ് ബാബു നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ നിര്‍ണായക നീക്കം. വിജിലൻസ് കോടതി ഉത്തരവ് തെറ്റെന്ന് ഹൈക്കോടതി നിയോഗിച്ച അമിക്കസ് ക്യൂറി നേരത്തെ അറിയിച്ചിരുന്നു. കേസിൽ തെളിവില്ലെന്ന വിജിലൻസ് കോടതി കണ്ടെത്തൽ പ്രഥമദൃഷ്ട്യാ ശരിയല്ലെന്നും, രാഷ്ട്രീയ നേതാക്കൾക്ക് പണം നൽകിയെന്നതിന് സാക്ഷിമൊഴികൾ ഉള്ള സാഹചര്യത്തിൽ പ്രാഥമിക അന്വേഷണത്തിന് ഉത്തരവിടാമായിരുന്നുവെന്നുമാണ് അമിക്കസ് ക്യൂറിയുടെ റിപ്പോർട്ട്.

ഹർജിക്കാരനായ ഗിരീഷ് ബാബുവിന്റെ മരണത്തെ തുടർന്നാണ് കേസിൽ കോടതി അമിക്കസ് ക്യൂറിയെ നിയോഗിച്ചത്. കരിമണൽ കമ്പനിയിൽ നിന്നും പണം കൈപ്പറ്റിയതിൽ മുഖ്യമന്ത്രി പിണറായി വിജയൻ, മകൾ വീണ, രമേശ് ചെന്നിത്തല, കുഞ്ഞാലിക്കുട്ടി എന്നിവരടക്കമുള്ളവർക്കെതിരെ വിജിലൻസ് അന്വേഷണം വേണമെന്നാണ് ഹർജിയിലെ ആവശ്യം

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/167791/massive-setback-for-the-government-in-month-long-controversyhigh-court-directed-to-send-notice-to-chief-minister)