---
title: "ജനങ്ങളുടെ അന്നം മുട്ടിച്ച് സർക്കാർ ;റേഷൻ കടകളിൽ  പുഴുക്കലരി വിഹിതം കുറഞ്ഞു "
english_title: "By knocking the people's day, the government has reduced the share of wormwood in the ration shops"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/122774/by-knocking-the-peoples-day-the-government-has-reduced-the-share-of-wormwood-in-the-ration-shops"
published_at: "2023-06-16T12:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/648c099aa761a_Untitled-5_copy.jpg"
keywords: []
---

# ജനങ്ങളുടെ അന്നം മുട്ടിച്ച് സർക്കാർ ;റേഷൻ കടകളിൽ  പുഴുക്കലരി വിഹിതം കുറഞ്ഞു 

> **Lead Summary:** **കണ്ണൂർ: ** കണ്ണൂർ റേഷൻ കടകളിൽനിന്ന്‌ പുഴുക്കലരി കിട്ടാതെ വലഞ്ഞ്‌ ജനം. കേന്ദ്രം പുഴുക്കലരി വിഹിതം കുറച്ചതാണ്‌ പ്രതിസന്ധിക്ക്‌ കാരണം. പുഴുക്കലരിയേക്കാൾ കൂടുതൽ പച്ചരിയാണ്‌ കേന്ദ്രം ഇപ്പോൾ വിതരണം ചെയ്യുന്നത്‌. ഊണിന്‌ കൂടുതലായും പുഴുക്കലരിയെ ആശ്രയിക്കുന്ന ജനങ്ങളുടെ അന്നം മുട്ടിക്കുകയാണ്‌ കേന്ദ്രം.

## Article Content

**കണ്ണൂർ: ** കണ്ണൂർ റേഷൻ കടകളിൽനിന്ന്‌ പുഴുക്കലരി കിട്ടാതെ വലഞ്ഞ്‌ ജനം. കേന്ദ്രം പുഴുക്കലരി വിഹിതം കുറച്ചതാണ്‌ പ്രതിസന്ധിക്ക്‌ കാരണം. പുഴുക്കലരിയേക്കാൾ കൂടുതൽ പച്ചരിയാണ്‌ കേന്ദ്രം ഇപ്പോൾ വിതരണം ചെയ്യുന്നത്‌. ഊണിന്‌ കൂടുതലായും പുഴുക്കലരിയെ ആശ്രയിക്കുന്ന ജനങ്ങളുടെ അന്നം മുട്ടിക്കുകയാണ്‌ കേന്ദ്രം.

കഴിഞ്ഞ കുറച്ച് മാസങ്ങളായി ജില്ലയിലെ റേഷൻ കടകളിൽ പുഴുക്കലരി ക്ഷാമം രൂക്ഷമാണ്‌. അമ്പത്‌ ശതമാനം പുഴുക്കലരിയും അമ്പത്‌ ശതമാനം പച്ചരിയുമാണ്‌ മുൻകാലങ്ങളിൽ കേന്ദ്രം നൽകിയിരുന്നത്‌.

എന്നാൽ, ഇപ്പോൾ എഫ്‌സിഐ ഗോഡൗണിലെത്തുന്നതിൽ ഭൂരിഭാഗവും പച്ചരിയാണ്‌. 70 ശതമാനം പച്ചരിയും 30 ശതമാനം പുഴുക്കലരിയുമാണ്‌ റേഷൻ കടകൾക്ക്‌ നൽകുന്നത്‌. മുപ്പത്‌ ശതമാനത്തിൽ 15 ശതമാനം കുത്തരിയാണ്‌.

കുത്തരിയേക്കാൾ റേഷനരിയെന്നറിയപ്പെടുന്ന പുഴുക്കലരിക്കാണ്‌ ജില്ലയിൽ ആവശ്യക്കാർ. എഎവൈ, പിഎച്ച്‌എച്ച്‌ വിഭാഗം കാർഡുകൾക്ക് മാസങ്ങളായി 80 ശതമാനം പച്ചരിയും 20 ശതമാനം പുഴുക്കലരിയുമാണ് വിതരണം ചെയ്യുന്നത്.

ആദിവാസി വിഭാഗങ്ങൾ കൂടുതലുള്ള മലയോരമേഖയിലും വലിയ പ്രതിസന്ധിയാണിതുണ്ടാക്കുന്നത്‌. ഇതരസംസ്ഥാനങ്ങളിൽനിന്ന്‌ വ്യത്യസ്‌തമായി കേരളം പൂർണമായും പുഴുക്കലരിയെയാണ്‌ ആശ്രയിക്കുന്നത്‌.

ഇത്‌ പരിഗണിച്ച്‌ പുഴുക്കലരി കൂടുതൽ അനുവദിക്കണമെന്ന്‌ സംസ്ഥാന സർക്കാർ കേന്ദ്രത്തോട്‌ നിരവധി തവണ ആവശ്യപ്പെട്ടിട്ടും നടപടിയുണ്ടായില്ല. കേന്ദ്രം നടപടിയെടുത്തില്ലെങ്കിൽ ആഗസ്‌ത്‌ മാസത്തോടെ റേഷൻ കടകളിൽ പച്ചരി മാത്രമുള്ള സാഹചര്യമുണ്ടാകും.

ജില്ലയ്‌ക്ക്‌ 70 ശതമാനം പുഴുക്കലരിയും 30 ശതമാനം പച്ചരിയും അനുവദിക്കണമെന്നാവശ്യപ്പെട്ട്‌ തിരുവനന്തപുരത്തെ എഫ്‌സിഐ ജനറൽ മാനേജർക്ക്‌ കത്ത്‌ നൽകിയതായി ജില്ലാ സപ്ലൈ ഓഫീസർ കെ അജിത്‌കുമാർ പറഞ്ഞു.

പുഴുക്കലരി ക്ഷാമത്തിന്‌ അടിയന്തര പരിഹാരം കാണാൻ കേന്ദ്രം ഇടപെടണമെന്ന്‌ കേരള റേഷൻ എംപ്ലോയിസ് യൂണിയൻ (സിഐടിയു) ജില്ലാ സെക്രട്ടറി ടി വി തമ്പാൻ ആവശ്യപ്പെട്ടു.

അളവ്‌ കൃത്യമാക്കാൻ പുഴുക്കലരിക്ക്‌ പകരം പച്ചരി കൊടുക്കേണ്ട അവസ്ഥയിലാണ്‌ റേഷൻ കടയുടമകൾ. അരി കിട്ടാത്തത്‌ കാർഡ് ഉടമകളും റേഷൻ കട ജീവനക്കാരും തമ്മിൽ വാക്കേറ്റത്തിനുവരെ കാരണമാകുന്നുണ്ട്‌. പുഴുക്കലരിയുടെ അലോട്ട്മെന്റ്‌ വർധിപ്പിച്ചേ ഈ പ്രശ്നത്തിന് പരിഹാരം കാണനാകൂവെന്നും അദ്ദേഹം പറഞ്ഞു

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/122774/by-knocking-the-peoples-day-the-government-has-reduced-the-share-of-wormwood-in-the-ration-shops)