---
title: "കൃത്രിമ ജലപാത ജീവനും, സ്വത്തിനും മാത്രമല്ല, പ്രകൃതിക്കും ഭീഷണിയെന്ന് കെ.പി.സി.സി അധ്യക്ഷൻ  കെ.സുധാകരൻ ; ജലപാത വിരുദ്ധ സമരത്തിൽ   കൂടുതൽ ശക്തമായി നിലയുറപ്പിക്കാൻ  കോൺഗ്രസ്."
english_title: "KPCC president K. Sudhakaran said that artificial waterways are not only a threat to life and property, but also to nature...."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/112170/kpcc-president-k-sudhakaran-said-that-artificial-waterways-are-not-only-a-threat-to-life-and-property-but-also-to-nature"
published_at: "2023-05-02T19:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64511a4b3397e_Untitled-1_copy.jpg"
keywords: []
---

# കൃത്രിമ ജലപാത ജീവനും, സ്വത്തിനും മാത്രമല്ല, പ്രകൃതിക്കും ഭീഷണിയെന്ന് കെ.പി.സി.സി അധ്യക്ഷൻ  കെ.സുധാകരൻ ; ജലപാത വിരുദ്ധ സമരത്തിൽ   കൂടുതൽ ശക്തമായി നിലയുറപ്പിക്കാൻ  കോൺഗ്രസ്.

> **Lead Summary:** പാനൂർ : ഗുരുതര പാരിസ്ഥിതിക പ്രതിസന്ധി സൃഷ്ടിക്കുന്നതും വ്യാപകമായി ജനങ്ങളെ കുടിയൊഴിപ്പിക്കുന്നതുമായ കൃത്രിമ ജലപാത നിര്‍മ്മാണത്തിനെതിരായ സമരം കോണ്‍ഗ്രസ് ഏറ്റെടുത്ത് കൂടുതല്‍ ശക്തമാക്കുമെന്ന് കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍ എംപി. കെ.റെയില്‍ പോലെ ജനങ്ങളെ ദ്രോഹിക്കുന്ന മറ്റൊരു പദ്ധതിയാണിത്. പ്രദേശവാസികളെപ്പോലും അറിയിക്കാതെ പാതയുടെ സര്‍വെ പ്രവര്‍ത്തികള്‍ ജനാധിപത്യ വിരുദ്ധമായിട്ടാണ് നടത്തിവരുന്നത്.

## Article Content

പാനൂർ : ഗുരുതര പാരിസ്ഥിതിക പ്രതിസന്ധി സൃഷ്ടിക്കുന്നതും വ്യാപകമായി ജനങ്ങളെ കുടിയൊഴിപ്പിക്കുന്നതുമായ കൃത്രിമ ജലപാത നിര്‍മ്മാണത്തിനെതിരായ സമരം കോണ്‍ഗ്രസ് ഏറ്റെടുത്ത് കൂടുതല്‍ ശക്തമാക്കുമെന്ന് കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍ എംപി. കെ.റെയില്‍ പോലെ ജനങ്ങളെ ദ്രോഹിക്കുന്ന മറ്റൊരു പദ്ധതിയാണിത്. പ്രദേശവാസികളെപ്പോലും അറിയിക്കാതെ പാതയുടെ സര്‍വെ പ്രവര്‍ത്തികള്‍ ജനാധിപത്യ വിരുദ്ധമായിട്ടാണ് നടത്തിവരുന്നത്.

ഇത് ഇനിയും തുടരാന്‍ കോണ്‍ഗ്രസ് അനുവദിക്കില്ല.ജനവികാരം ഉള്‍ക്കൊള്ളാതെ സര്‍വെ നടപടികളുമായി മുന്നോട്ട് പോകാനാണ് സര്‍ക്കാര്‍ തീരുമാനമെങ്കില്‍ പൊതുജനത്തെ അണിനിരത്തി അത് കോണ്‍ഗ്രസ് തടയും. പിറന്നമണ്ണില്‍ ജീവിക്കാനുളള അവകാശം നിഷേധിച്ച് നൂറുകണക്കിനാളുകളുടെ വീടുകളും മറ്റു സ്ഥാപനങ്ങളും തകര്‍ത്തുകൊണ്ടാണ് പാത നിര്‍മ്മാണത്തിന് സ്ഥലം ഏറ്റെടുക്കുന്നത്.വികസനത്തിന്‍റെ പേരില്‍ ജനങ്ങള്‍ക്ക് ദോഷകരമാകുന്ന പദ്ധതികളോട് യോജിക്കാനാവില്ലെന്നും പരിസ്ഥിതിക്കും ജനങ്ങള്‍ക്കും നാടിനും ദോഷകരമല്ലാത്തതും ഉപകാരപ്രദവുമായ പദ്ധതികളാണ് ആവശ്യമെന്നും സുധാകരന്‍ പറഞ്ഞു. ജനങ്ങളുടെ ജീവനും സ്വത്തിനും മാത്രമല്ല പ്രകൃതിക്കും ദോഷകരമായ പദ്ധതിയാണിത്.

ഗുരുതര പാരിസ്ഥിതിക പ്രതിസന്ധി സൃഷ്ടിക്കുന്ന കൃത്രിമ ജലപാത നിര്‍മ്മാണവുമായി ബന്ധപ്പെട്ട ജനങ്ങളുടെ ആശങ്ക അകറ്റാതെയും വേണ്ടത്ര പഠനവും ചര്‍ച്ചകളും നടത്താതെ യുക്തി രഹിതമായ നപടിയുമായാണ് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്.വരും തലമുറയ്ക്ക് കൂടി ദോഷകരമായ പദ്ധതിയാണെന്നാണ് പാരിസ്ഥിതിക പ്രവര്‍ത്തകര്‍ നല്‍കുന്ന മുന്നറിയിപ്പ്. കുടിവെള്ള ക്ഷാമത്തിനും ജലമലിനീകരണത്തിനും വ്യാപക കൃഷിനാശത്തിനും പദ്ധതി ഇടയാക്കുമെന്ന ആക്ഷേപമുണ്ട്.ടൂറിസം വികസനത്തിന്‍റെ പേരില്‍ നിര്‍മ്മിക്കുന്ന ജലപാതയുമായി ബന്ധപ്പെട്ട് വ്യാപകമായി സ്വകാര്യഭൂമി ഏറ്റെടുത്ത് അവിടത്തെ ആളുകളെ കുട്ടത്തോടെ കുടിയൊഴിപ്പിക്കേണ്ടി വരും.

ഈ പദ്ധതി കൊണ്ട് സംസ്ഥാനത്തിന് കാര്യമായ പ്രയോജനമില്ലെന്നതാണ് മറ്റൊരു വസ്തുത. അത് തിരിച്ചറിഞ്ഞിട്ടാണ് പാനൂരിലെ സിപിഎം നേതൃത്വം പോലും പദ്ധതിയെ പരസ്യമായി എതിര്‍ക്കാന്‍ തയ്യാറായതെന്നും സുധാകരന്‍ പറഞ്ഞു. കോടികള്‍ പൊടിച്ച് സംസ്ഥാനത്തിന്‍റെ തെക്ക്-വടക്ക് ഭാഗങ്ങളെ ബന്ധിപ്പിക്കാന്‍ 590 കിലോമീറ്റര്‍ നീളത്തില്‍ 40 മീറ്റര്‍ വീതിയിലും 2.2 മീറ്റര്‍ ആഴത്തിലുമാണ് ജലപാത നിര്‍മ്മിക്കുന്നത്. നിലവില്‍ ഉപയോഗക്ഷമമല്ലാത്ത ജലപാതകളെ വികസിപ്പിച്ച് കണ്ണൂര്‍,കാസര്‍ഗോഡ് ജില്ലകളിലെ കായലുകളെയും നദികളെയും ബന്ധിപ്പിച്ച് പുതിയ ജലപാത നിര്‍മ്മിക്കുക എന്നതാണ് പദ്ധതി ലക്ഷ്യം. പരിസ്ഥിതി ആഘാത പഠനം നടത്താതെയാണ് സര്‍ക്കാര്‍ ഈ പദ്ധതിയുമായി മുന്നോട്ട് പോകുന്നത്. ദേശീയ ജലപാത പദ്ധതിയുടെ ഭാഗമായി 1963 ല്‍ പരിസ്ഥിതി ആഘാത പഠനം നടത്തിയപ്പോള്‍ കണ്ണൂര്‍,കാസര്‍ഗോഡ് ജില്ലകളെ ഒഴിവാക്കിയിരുന്നു. ഇത് പരിഗണിക്കാതെയാണ് സര്‍ക്കാര്‍ മാഹി മുതല്‍ വളപട്ടണം വരെയുള്ള ജലപാതനിര്‍മ്മാണ പ്രവര്‍ത്തികള്‍ നടത്തുന്നതെന്നും സുധാകരന്‍ കുറ്റപ്പെടുത്തി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/112170/kpcc-president-k-sudhakaran-said-that-artificial-waterways-are-not-only-a-threat-to-life-and-property-but-also-to-nature)