കതിരൂർ:(www.panoornews.in) കതിരൂർ കക്കറ സ്വാമിമുക്കിലെ സവിതയും, 2 മക്കളും ഇനി അടച്ചുറപ്പുള്ള പുത്തൻ വീട്ടിൽ അന്തിയുറങ്ങും. വർഷങ്ങൾക്ക് മുന്നേയാണ് സവിതയുടെ ഭർത്താവ് ഓട്ടോ ഡ്രൈവറായ പ്രദീപൻ മരണപ്പെട്ടത്. ഇതോടെ രണ്ട് മക്കളും സവിതയും ജീവിതത്തിൽ തനിച്ചായി. സ്വന്തമായി വീടെന്ന സ്വപ്നം പൂർത്തീകരിക്കാൻ സവിത സഹായമഭ്യർത്ഥിച്ച് ചമ്പാട്ടെ കെ. ഷാജിയെ സമീപിച്ചതോടെയാണ് വീടുപണിക്കായി ജനകീയ കമ്മിറ്റിയുണ്ടാകുന്നത്.
ടി. ഹരിദാസ് രക്ഷാധികാരിയും, കെ.ഷാജി കൺവീനറും, പി.പി കാസിം ഹാജി ഖജാൻജിയുമായ കമ്മിറ്റി രൂപീകരിച്ച് പ്രവർത്തനമാരംഭിച്ചതോടെ രാഷ്ട്രീയ - മത ഭേദമന്യേ സഹായം ഒഴുകിയെത്തി. സഹായം തേടി ആർ എസ് എസ് കാര്യാലയത്തെ സമീപിച്ചപ്പോൾ വീടിൻ്റെ കോൺക്രീറ്റ് വാർപ്പ് അവർ ഏറ്റെടുത്തു.
ഉക്കാസ് മൊട്ടയിലെ പി.കൃഷ്ണപിള്ള സാംസ്കാരിക കേന്ദ്രം നിലത്ത് വിരിക്കാനുള്ള ടൈൽസ് നൽകി. പ്രദേശവാസിയായ വി.പി സമദ് ചുമരിൻ്റെ തേപ്പിനും, നിലത്തെ കോൺക്രീറ്റിനും ആവശ്യമായ തുക നൽകി. മെട്രോ സ്‌പോർട്സ് ക്ലബ് ഭാരവാഹി പി എം യൂസഫ് 75,000 രൂപ നൽകി. ചുണ്ടങ്ങാപ്പൊയിൽ ഗവ. ഹയർ സെക്കൻ്ററി സ്കൂൾ 40,000 രൂപ സ്വരൂപിച്ചു. ഹാദിയ ചാരിറ്റബിൾ ട്രസ്റ്റ്, വൈസ് മെൻ ക്ലബ് പാനൂർ, പൊന്ന്യംപാലം ശിഹാബ് തങ്ങൾ ട്രസ്റ്റ്, ചാരിറ്റബിൾ ട്രസ്റ്റ് ഫോർ സോഷ്യൽ വെൽഫയർ ചമ്പാട്, പൊന്ന്യം പാലം മഹല്ല് പ്രവാസി കൂട്ടായ്മ, കതിരൂർ സർവീസ് സഹകരണ ബാങ്ക്, കതിരൂർ കെ.എസ്.ഇ.ബി എന്നിവരും ആവശ്യമായ സഹായങ്ങളുമായി രംഗത്തെത്തി. കേരള ഇലക്ട്രിക്കൽ ആൻ്റ് വയർമെൻ അസോസിയേഷൻ കതിരൂർ കമ്മിറ്റി സൗജന്യമായി വീട് വൈദ്യുതികരിച്ചു. പല വഴിക്കും സഹായമെത്തിയതോടെ 7,70,000 രൂപ ചിലവഴിച്ച് 8 മാസം കൊണ്ട് വീടിൻ്റെ പണി പൂർത്തീകരിക്കാനായി.
ഉത്സവാന്തരീക്ഷത്തിൽ നടന്ന ചടങ്ങിൽ വച്ച് വീട് നിർമ്മാണ കമ്മിറ്റി ഖജാൻജിയും, പ്രവാസിയുമായ പി.പി കാസിം താക്കോൽ കൈമാറി. ആർ എസ് എസ് നേതാവ് ശശിധരൻ വീട് വൈദ്യുതീകരിച്ചതിൻ്റെ സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചു. വീട് വൈദ്യുതികരിച്ച കെ.ഇ.ഡബ്ല്യു.എ ഭാരവാഹികളെ ചടങ്ങിൽ ഷാളണിയിച്ച് ആദരിച്ചു.
കതിരൂർ ഗ്രാമപഞ്ചായത്തംഗം കെ.പി റംസീന മുഖ്യാതിഥിയായി. കൺവീനർ കെ.ഷാജി അധ്യക്ഷനായി. രക്ഷാധികാരി ടി. ഹരിദാസ് സ്വാഗതവും, വി. ഹരീന്ദ്രൻ നന്ദിയും പറഞ്ഞു. ഗൃഹപ്രവേശനത്തിനെത്തിയവർക്ക് മധുര പലഹാര വിതരണവുമുണ്ടായി.
Another Kerala story;Leaving aside politics and religion, Savita and her children of Kathirur will end up sleeping in their new home from today.